പാലക്കാട് :ബെംഗളൂരു-എറണാകുളം വന്ദേഭാരത് തീവണ്ടി സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച പരീക്ഷണയോട്ടം നടത്തി. രാവിലെ പാലക്കാട് ജങ്‌ഷൻ റെയിൽവേസ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലാണ് തീവണ്ടിയെത്തിയത്.
10.35-ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് 11.28-ന് വണ്ടി പാലക്കാട്ടെത്തി. രണ്ടുമിനിറ്റാണ് ഇവിടെ സ്റ്റോപ്പനുവദിച്ചിട്ടുള്ളത്. 11.30-ന് തൃശ്ശൂരിലേക്ക് പുറപ്പെട്ടു. എട്ട് കമ്പാർട്ടുമെന്റുകളാണുണ്ടായിരുന്നത്. രണ്ട് ലോക്കോ പൈലറ്റുമാർക്ക് പുറമേ നിരീക്ഷകരായി റെയിൽഗതാഗത വിഭാഗം എൻജിനിയർമാരും സാങ്കേതികവിഭാഗം ജീവനക്കാരും ഉണ്ടായിരുന്നു.
രാവിലെ 5.10-ന് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചതിരിഞ്ഞ് 1.50-ന് എറണാകുളത്തെത്തും. തിരിച്ച് 2.20-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 4.35-ന് പാലക്കാട്ടും രാത്രി 11-ന് ബെംഗളൂരുവിലും എത്തും. ബുധനാഴ്ച സർവീസ് ഉണ്ടാവില്ല.
പാലക്കാടിനുപുറമേ തൃശ്ശൂർ, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് തീവണ്ടിക്ക് സ്റ്റോപ്പുള്ളത്. പാലക്കാട് ജങ്‌ഷൻ റെയിൽവേസ്റ്റേഷൻവഴി സർവീസ് ആരംഭിക്കുന്ന ആദ്യ വന്ദേഭാരത് തീവണ്ടിയാണിത്.
വന്ദേഭാരത് പരീക്ഷണയോട്ടം കാരണം വ്യാഴാഴ്ച ചെന്നൈ എഗ്‌മോർ-മംഗളൂരു എക്സ്പ്രസ് 25 മിനിറ്റ് വൈകിയാണ് ഓടിയത്. 11.10-ന് പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടവണ്ടി 11.35-നാണ് എത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]