തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പിൻ്റെ നിർദേശം.

പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണെന്നും നിർദേശത്തിൽ പറയുന്നു.

ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

സ്‌റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. വൈറസിനു വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിള്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.

രാജ്യത്ത് നിലവില്‍ ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. 430 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതൽ രോഗബാധിതർ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്. സംസ്ഥാനത്ത് ഇതിനകം രണ്ട് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.

അതെസമയം, ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. 1010 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കേരളത്തിലാണ്.

മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തയ്യാറാവുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]