വേനല്‍ക്കാലമായാല്‍ ബെംഗളൂരുവില്‍ ഇപ്പോള്‍ ജലക്ഷാമം പതിവാണ്. ഇത്തവണയും കാര്യങ്ങള്‍ക്ക് വ്യത്യാസമൊന്നുമില്ല.
കാര്യം കഴിഞ്ഞ വര്‍ഷം നല്ല മഴ കിട്ടിയെങ്കിലും ഈ വർഷം ഒത്തിരി നേരത്തെ തന്നെ നഗരം വേനലിലേക്ക് കടന്നിരുന്നു.
സാധാരണഗതിയില്‍ ഫെബ്രുവരി അവസാനത്തോടെ അല്ലെങ്കില്‍ മാർച്ച് ആദ്യത്തോടെ എത്തുന്ന വേനല്‍ ഈ വർഷം ജനുവരി അവസാന വാരം തന്നെ എത്തിയിരുന്നു.
വേനല്‍മഴ പെയ്തുവെങ്കിലും 35 ഡിഗ്രി വരെ താപനില ഉയർന്ന ദിവസങ്ങളും സമീപ മാസങ്ങളില്‍ ബെംഗളൂരുവില്‍ ഉണ്ടായിട്ടുണ്ട്.
ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് ബെംഗളൂരു ജലക്ഷാമം നേരിട്ടു തുടങ്ങി. കഴിഞ്ഞ വർഷവും നഗരം കഠിനമായ ജലക്ഷാമത്തിലൂടെയാണ് കടന്നു പോയത്. അതിനു സമാനമായ അവസ്ഥ തന്നെയാണ് ഈ വേനലിലും നഗരത്തെ കാത്തിരിക്കുന്നതെന്നാണ് നിലവിലെ സൂചനകള്‍.
തടാകങ്ങള്‍ക്ക് പേരുകേട്ട ബെംഗളൂരുവിലെ പല തടാകങ്ങളും വറ്റി. ബാക്കിയുള്ളവയാകട്ടെ, എപ്പോള്‍ വേണമെങ്കിലും വറ്റാവുന്ന അവസ്ഥയിലുമാണ്.
നിലവില്‍ തടാക സംഭരണശേഷിയുടെ 35 ശതമാനം മാത്രമേ കേടുകൂടാതെയിരിക്കുന്നുള്ളൂ. ബാക്കിയുള്ളവ വേനലിന്‍റെ ആരംഭത്തില്‍ തന്നെ വറ്റിത്തുടങ്ങിയിരുന്നു.
നഗരത്തിനും സമീപ പ്രദേശങ്ങളിലുമുള്ള ഏകദേശം 3 ലക്ഷം കുഴല്‍ക്കിണറുകള്‍ വറ്റിവരണ്ടു. തടാകങ്ങളുടെ കാര്യത്തിലും പ്രതീക്ഷയില്ല. ബെംഗളൂ ബിബിഎംപി പരിപാലിക്കുന്ന 183 സജീവ തടാകങ്ങളില്‍ 53 തടാകങ്ങള്‍ ആണ് ഇതിനകം വറ്റിവരണ്ട് ജലക്ഷാമത്തിന്‍റെ അപകടാവസ്ഥ തെളിയിക്കുന്നത്. വേനലും ചൂടും തുടരുകയാണെങ്കില്‍ ബാക്കിയുള്ള തടാകങ്ങള്‍ വറ്റുവാൻ വലിയ താമസമുണ്ടാകില്ല.
ബിബിഎംപിയുടെ തടാകങ്ങളില്‍ ഈ സമയത്ത് 31,505.48 മില്യണ്‍ ലിറ്റർ വെള്ളമാണ് കാണേണ്ടതെങ്കിലും ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 10,980.01 മില്യണ്‍ ലിറ്റർ വെള്ളം മാത്രമാണ് ലഭ്യമായിട്ടുള്ളത്.
പ്രതീക്ഷിക്കുന്ന ശേഖരത്തിന്‍റെ 35 ശതമാനം മാത്രമേ ഇപ്പോള്‍ ഉള്ളൂ. ഭൂഗർഭ ജലത്തിന്‍റെ ക്ഷാമവും നഗരം നേരിടുന്നു. ഇതിന്‍റെ ഫലമാണ് വെള്ളമില്ലാതായ ലക്ഷക്കണക്കിന് കുഴല്‍ക്കിണറുകള്‍.
അതേസമയം കഴിഞ്ഞ മേയില്‍ ബിബിഎംപി, ബെംഗളൂരു അർബൻ ജില്ല എന്നിവയുടെ അധികാരപരിധിയിലുള്ള 125 തടാകങ്ങളാണ് വറ്റിയത്.
25 തടാകങ്ങളില്‍ അപടകരമായ രീതിയില്‍ വെള്ളംവറ്റാനും ആരംഭിച്ചിരുന്നു. കൂടാതെ, നഗരത്തിലെ 50 ശതമാനം കുഴല്‍ക്കിണറുകളും വറ്റിയ അവസ്ഥയായിരുന്നു 2024 ലെ വേനല്‍ ബെംഗളൂരുവിനെ ബാധിച്ചത്
ഭൂഗർഭ ജലശേഖരവും ബെംഗളൂരുവിനും സമീപ പ്രദേശങ്ങളിലും അപകടകരമായ രീതിയിലേക്ക് താഴുകയാണ്. നിരവധി പ്രദേശങ്ങളാണ് ബാംഗ്ലൂരില്‍ ഭൂഗർഭ ജലത്തെ ആശ്രയിക്കുന്നത്. പ്രധാനമായും ഇവിടുത്തെ 80 വാർഡുകള്‍ക്ക് ഭൂഗർഭ ജലം മാത്രമാണുള്ളത്.
110 ഗ്രാമങ്ങളിലെ ഭൂഗർഭജലനിരപ്പ് 20-25 മീറ്റർ കുറയുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് നടത്തിയ പഠന റിപ്പോർട്ട് നേരത്തെ സൂചിപ്പിച്ചിരുന്നു,
കോണൻകുണ്ടെ, ടി ദാസറഹള്ളി, വി നാഗനഹള്ളി, ഹൊറമാവ് , രാമമൂർത്തി നഗർ,കമ്മനഹള്ളി,കടുഗൊണ്ടനഹള്ളി, ജക്കൂർ തുടങ്ങിയ വാർഡുകളിലാണ് ഈ വർഷം ഏറ്റവും കൂടുതല്‍ ജലക്ഷാമം അനുഭവപ്പെടുവാൻ സാധ്യതയുള്ളത്.
ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിലെ തടാകങ്ങളാണ് ജലക്ഷാമം നേരിടുന്നത്. ആർആർ നഗറിലെ 33 തടാകങ്ങളില്‍ 12 എണ്ണവും ഇതിനോടകം വറ്റി.
3,032.31 ലിറ്റർ കപ്പാസിറ്റിയുള്ള ഈ തടാകങ്ങളില്‍ ഇനി ബാക്കിയുള്ളത് 393.59 ലിറ്റർ വെള്ളം മാത്രമാണ്. ഉള്ളാല്‍ തടാകത്തിന് സമീപമുള്ള 150 ല്‍ അധികം കുഴല്‍ കിണറുകളില്‍ വെള്ളമില്ല.ദസറഹള്ളിയില്‍ 12 തടാകങ്ങളില്‍ പകുതിയോളം വറ്റി.
ബെംഗളൂരു ഈസ്റ്റ് സോണിലെ അഞ്ച് തടാകങ്ങളില്‍ രണ്ടെണ്ണം ആണ് വറ്റിയത്. യലഹങ്കയില്‍ 27 തടാകങ്ങളില്‍ 12 എണ്ണത്തിലും വെള്ളമില്ല. എന്നാല്‍ ഭൂഗർഭ ജലക്ഷാമം ഏറ്റവും ബാധിക്കുന്നത് മഹാദേവപുര സോണിനെയാണ്.
ഇവിടുത്തെ 50 തടാകങ്ങളില്‍ 19 എണ്ണവും വറ്റിക്കഴിഞ്ഞു, 9,493.35 ലിറ്റർ കപ്പാസിറ്റിയുള്ള ഈ തടാകങ്ങളില്‍ ഇനി ബാക്കിയുള്ളത് 2,110.43 ലിറ്റർ വെള്ളം മാത്രമാണ്.
[masterslider id="2"] ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.