ബെംഗളൂരു : ബെംഗളൂരുവിലെ മദ്രസയിൽ അഞ്ചാം ക്ലാസുകാരിയെ മർദനത്തിനിരയാക്കിയ സംഭവത്തിൽ ഹോസ്റ്റൽ സൂപ്പർവൈസറുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
മുഹമ്മദ് ഹാസനെയാണ് കൊത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഹെഗ്‌ഡെ നഗറിലുള്ള മദ്രസയുടെ ഹോസ്റ്റലിലെ അന്തേവാസിയായ 11-കാരി വിദ്യാർഥിനിക്കാണ് മർദനമേറ്റത്.
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. ചോറ് പാഴാക്കിക്കളയുന്നെന്നും മറ്റു കുട്ടികളുടെകൂടെ കളിക്കുമ്പോൾ വഴക്കുണ്ടാക്കുന്നെന്നും ആരോപിച്ചായിരുന്നു മർദനമെന്ന് പോലീസ് പറഞ്ഞു.
കുട്ടിയെ ഇയാൾ കൈകൊണ്ട് അടിക്കുകയും കാലുയർത്തി തൊഴിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു. ഫെബ്രുവരി 16-നാണ് സംഭവം.
വിദ്യാർഥിനിയെ മുഹമ്മദ് ഹാസൻ ഓഫീസിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയായിരുന്നെന്ന് അമ്മ നൽകിയ പരാതിയിൽ പറഞ്ഞു.
ജുവനൈൽ ജസ്റ്റിസ് ആക്ടിൽ കുട്ടികളോടുള്ള ക്രൂരതയ്ക്കെതിരായ 75-ാം വകുപ്പും ഭാരതീയ ന്യായ സംഹിതയിലെ 115-ാം വകുപ്പുമാണ് ഇയാളുടെ പേരിൽ ചുമത്തിയതെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.