ക്യാപ്റ്റനും വൈസ്‌ക്യാപ്റ്റനും ഇടിവെട്ട് സെഞ്ച്വറി, റണ്‍മല കയറി കരീബിയന്‍സിനെ ഇന്ത്യ അനായാസം കീഴടക്കി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ വിന്‍ഡീസ് നല്‍കിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് ടീം ഇന്ത്യ അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു. എട്ടു വിക്കറ്റിനാണ് കരീബിയന്‍സിനെ കോലിപ്പട കശാപ്പ് ചെയ്തത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് എട്ടു വിക്കറ്റിന് 322 റണ്‍സെന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മറുപടിയില്‍ 47 പന്തുകള്‍ ശേഷിക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയത്തില്‍ കുതിച്ചെത്തി. 42.1 രണ്ടു വിക്കറ്റിനാണ് ഇന്ത്യ 326 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (140) വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (152*) ഇടിവെട്ട് സെഞ്ച്വറികളാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. സിക്‌സറിലൂടെയാണ് ഹിറ്റ്മാന്‍ ഇന്ത്യയുടെ വിജയറണ്‍സ് നേടിയത്. 117 പന്തുകൡ 15 ബൗണ്ടറികളും എട്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ശിഖര്‍ ധവാന്‍ (4) നേരത്തേ മടങ്ങിയെങ്കിലും ഇന്ത്യ വിട്ടുകൊടുത്തില്ല.

രണ്ടാം വിക്കറ്റില്‍ ഇരട്ടസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി രോഹിത്തും കോലിയും ഇന്ത്യയെ ജയത്തിലേക്കു നയിക്കുകയായിരുന്നു. 107 പന്തുകളില്‍ നിന്നും 21 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. അദ്ദേഹത്തിന്റെ 36ാമത് ഏകദിന സെഞ്ച്വറി നേട്ടം കൂടിയാണിത്. ഏകദിന കരിയറിലെ 20ാമത്തെ സെഞ്ച്വറിയാണ് ഈ മല്‍സരത്തില്‍ രോഹിത് നേടിയത്. 246 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കോലിയും രോഹിത്തും ചേര്‍ന്നു നേടിയത്. സ്വന്തം നാട്ടില്‍ റണ്‍ചേസില്‍ രണ്ടാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട് കൂടിയാണിത്.

നേരത്തേ ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റിച്ചുകൊണ്ട് വിന്‍ഡീഡ് തകര്‍ത്തടിക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 322 റണ്‍സ് അവര്‍ അടിച്ചെടുത്തു. ഷിംറോണ്‍ ഹെറ്റ്മിറിന്റെ (106) തകര്‍പ്പന്‍ സെഞ്ച്വറിയാണ് വിന്‍ഡീസിന് കരുത്തായത്.

മൂന്നു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചഹലാണ് ഇന്ത്യന്‍ ബൗളി്ങില്‍ തിളങ്ങിയത്. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഖലീല്‍ അഹമ്മദിന് ഒരു വിക്കറ്റ് ലഭിച്ചു. വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us