മൈസൂരു : ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള റൂട്ടുകളിൽ കാട്ടാനകളുടെ അക്രമണം പതിവാകുന്നു. ഇതോടെ ഇതുവഴിയുള്ള മലയാളികളടക്കമുള്ള വാഹന യാത്രക്കാർ ഭീതിയിലാണ് സഞ്ചരിക്കുന്നത്.
ബന്ദിപ്പൂർ വന മേഖലയിലുടെയുള്ള മാനന്തവാടി -മൈസൂരു, ഊട്ടി -മൈസൂരു റൂട്ടുകളിലാണ് കാട്ടാനകളുടെ അക്രമണം കൂടിവരുന്നത്.
ഞായറാഴ്ച രാത്രി ഊട്ടി-മൈസരു റൂട്ടിൽ ഗുണ്ടൽപ്പേട്ടിൽ അര മണിക്കൂറോളമായിരുന്നു റോഡിൽ കാട്ടാനയുടെ പരാക്രമം.
പച്ചക്കറിയുമായി മൈസൂരുവിൽനിന്ന് ഊട്ടിയിലേക്കുപോകുന്ന ലോറിക്കു മുന്നിലെത്തിയ ആന നടുറോഡിൽനിന്ന് ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു. ഇതോടെ ഈ റൂട്ടിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
തുടർന്ന് വാഹനങ്ങൾ നിർത്താതെ കൂട്ടത്തോടെ ഹോൺ മുഴക്കിയതിനെത്തുടർന്നാണ് ആന കാട്ടിലേക്ക് മടങ്ങിയത്.
കഴിഞ്ഞവർഷം നവംബറിൽ കാർ യാത്രികരായ രണ്ടു കോഴിക്കോട് സ്വദേശികൾ കാട്ടാന ആക്രമണത്തിൽനിന്ന് അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിൽ നിന്നിറങ്ങി ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ മൈസൂരു-മാനന്തവാടി റൂട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മാനന്തവാടിയിൽനിന്ന് മൈസൂരുവിലേക്ക് പോവുന്ന കല്പറ്റ സ്വദേശിയായ ബൈക്ക് യാത്രികനു നേരേയായിരുന്നു അക്രമണം.
ആന പെട്ടെന്ന് മുന്നിലേക്ക് കുതിച്ചെത്തിയപ്പോൾ നിയന്ത്രണംവിട്ട് ബൈക്ക് യാത്രികൻ റോഡിലേക്കുവീണു.
സംഭവം കണ്ട് അതുവഴി വന്ന ലോറി ഡ്രൈവർ തുടർച്ചയായി ഹോൺ മുഴക്കിയതിനെത്തുടർന്നാണ് ആന കാട്ടിലേക്കുപോയത്. ഉടൻ ബൈക്ക് യാത്രികൻ ലോറിയിൽ കയറി രക്ഷപ്പെട്ടു.
എന്നാൽ, സെൽഫിയെടുക്കാനും മറ്റും റോഡിലിറങ്ങുന്ന യാത്രക്കാർ പലപ്പോഴും വലിയ ശബ്ദമുണ്ടാക്കിയും കൂകിയും കാട്ടാനകളെ പ്രകോപിപ്പിക്കാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.