ജലക്ഷാമത്തിൽ വലഞ്ഞ് നഗരം; മേക്കേദാട്ട് പദ്ധതി എത്രയുംവേഗം നടപ്പാക്കണമെന്ന് ദേവഗൗഡ

ബെംഗളൂരു : മേക്കേദാട്ട് പദ്ധതി എത്രയുംവേഗം നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ.

ബെംഗളൂരു നഗരത്തിൽ കുടിവെള്ളമെത്തിക്കാൻ മേക്കേദാട്ട് അണക്കെട്ട് അത്യാവശ്യമാണ്. രാജ്യത്തിന്റെ ഐ.ടി. നഗരവും സിലിക്കൻ സിറ്റിയുമായ ബെംഗളൂരുവിൽ നിലവിൽ 1.35 കോടിയോളം ജനങ്ങളുണ്ട്.

അടുത്ത 20 വർഷത്തിനുള്ളിൽ നഗരത്തിലെ ജനസംഖ്യ മൂന്നുകോടിയോളമാകും. അപ്പോൾ വെള്ളം നിലവിൽ ലഭ്യമാകുന്നതിന്റെ ഇരട്ടിയിലധികം ആവശ്യമായിവരും.

ഭാവി മുന്നിൽക്കണ്ട് മേക്കേദാട്ട് അണക്കെട്ട്പദ്ധതി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. നിർദിഷ്ട അണക്കെട്ടിലെ സംഭരണശേഷി 60 ടി.എം.സി.യാണെന്നും തമിഴ്‌നാടിന് ദോഷം വരുത്തില്ലെന്നും ദേവഗൗഡ വ്യക്തമാക്കി.

അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ലെന്ന ഡി.എം.കെ.യുടെ തിരഞ്ഞെടുപ്പു വാഗ്ദാനത്തെതുടർന്നാണ് ജെ.ഡി.എസ്. ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.

രാമനഗര ജില്ലയിലെ മേക്കേദാട്ടിൽ കാവേരിനദിയിൽ അണക്കെട്ട് നിർമിച്ച് ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും വെള്ളമെത്തിക്കുന്നതാണ് പദ്ധതി.

എന്നാൽ, നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്ന് ആരോപിച്ച് പദ്ധതിയെ തമിഴ്‌നാട് എതിർത്തു വരുകയാണ്.

ഡി.എം.കെ.യുടെ നിലപാടിനെതിരേ ബി.ജെ.പി.യും രംഗത്തെത്തിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെയാണ് ബി.ജെ.പി. കുറ്റപ്പെടുത്തുന്നത്.

സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ ഡി.എം.കെ.യുടെ നിലപാടിനെ എതിർക്കുമോ, അല്ലെങ്കിൽ ഇന്ത്യമുന്നണിയിൽ സഖ്യകക്ഷിയായ ഡി.എം.കെ.യെ പിന്തുണയ്ക്കുമോയെന്ന് കഴിഞ്ഞദിവസം ബി.ജെ.പി. സിദ്ധരാമയ്യ സർക്കാരിനോട് ചോദിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us