439 കോടിയുടെ വായ്പ തിരിച്ചടക്കാഞ്ഞ ബിജെപി എംഎൽഎക്കെതിരെ കേസ് എടുത്ത് ബെംഗളൂരു പൊലീസ്

ബെംഗളൂരു: പഞ്ചസാര ഫാക്ടറിക്കു വേണ്ടി സഹകരണ ബാങ്കിൽ നിന്നെടുത്ത 439 കോടി രൂപയുടെ വായ്പ തിരിച്ചടവു മുടങ്ങിയതിനെ തുടർന്ന് ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ രമേഷ് ജാർക്കിഹോളിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു.

കർണാടക സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഏപ്പെക്സ് ബാങ്ക് ജനറൽ മാനേജർ രാജണ്ണ മുത്തഷെട്ടിയുടെ പരാതിയെ തുടർന്നാണിത്. ഫാക്ടറിയുടെ മുൻ ഡയറക്ടർമാരായ വസന്ത് വീ.പാട്ടീൽ, ശങ്കർ എ.പാണ്ഡെ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.

ബെളഗാവി ഗോഖക്കിൽ നിന്നുള്ള എംഎൽഎയായ രമേഷ് ജാർക്കിഹോളി സൗഭാഗ്യ ലക്ഷ്മി ഷുഗേഴ്സ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരിക്കെയാണ് വായ്പയെടുത്തത്. 2013–17 കാലഘട്ടത്തിലായി 233 കോടി രൂപയാണ് സഹകരണ ബാങ്കിന്റെ വിവിധ ശാഖകളിൽ നിന്ന് വായ്പയായി നൽകിയത്.

തിരിച്ചടവു മുടങ്ങിയതിനെ തുടർന്ന് പലിശ ഉൾപ്പെടെ കടബാധ്യത 439 കോടി രൂപയായി. വായ്പ തിരിച്ചടയ്ക്കുന്നതു വരെ ഫാക്ടറിയുടെ എംഡിയെയോ ഡയറക്ടർമാരെയോ മാറ്റരുതെന്നാണ് ചട്ടം. എന്നാൽ ബാങ്കിനെ അറിയിക്കാതെ ഈ തസ്തികളിൽ മറ്റ് ആളുകളെ നിയോഗിച്ചതായും പരാതിയിൽ പറയുന്നു.

2019 ജൂലൈയിൽ കുമാരസ്വാമിയുടെ അധ്യക്ഷതയിലുള്ള സഖ്യസർക്കാരിനെ അട്ടിമറിച്ച് കോൺഗ്രസിന്റെയും ദളിന്റെയും 17 എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയത് രമേഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിലായിരുന്നു. ഇതാണ് കർണാടകയിൽ ബിജെപി സർക്കാരിനു വഴിയൊരുക്കിയത്. 2021 മാർച്ച് 2ന് യുവതിയോടൊപ്പമുള്ള അശ്ലീല വിഡിയോ പുറത്തുവന്നതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തിനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us