താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞ് നിർത്തി കവർച്ച; 68 ലക്ഷം നഷ്ടപ്പെട്ടതായി യുവാവിന്റെ പരാതി 

robbery

ബെംഗളൂരു: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടംഗസംഘം കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നതായി പരാതി.

ചുരത്തിൽ ഒമ്പതാംവളവിനു താഴെ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.

മൈസൂരുവിൽ നിന്ന്‌ കൊടുവള്ളിയിലേക്ക് വരികയായിരുന്ന കർണാടക മൈസൂരു ലഷ്‌കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി (27)യാണ് ആക്രമിക്കപ്പെട്ടത്.

സംഭവം നടന്ന് ഒരു ദിവസത്തിനു ശേഷമാണ് ഇയാൾ പരാതിയുമായി സ്റ്റേഷനിലെത്തിയത്.

പോലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് വിശാലിന്റെ വിശദീകരണം.

സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

മൈസൂരുവിൽ നിന്ന്‌ ബുധനാഴ്ച പുലർച്ചെ അഞ്ചിന് കൊടുവള്ളിയിലേക്ക് കാറിൽ സഞ്ചരിച്ച വിശാൽ ദശത് രാവിലെ എട്ടുമണിയോടെയാണ് താമരശ്ശേരി ചുരത്തിലെത്തിയത്.

ഒമ്പതാംവളവിന് സമീപമെത്തിയപ്പോൾ പിറകിൽ രണ്ട് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം വിശാലിന്റെ വാഹനം തടഞ്ഞിടുകയായിരുന്നു.

രണ്ട് കാറുകളിലായി എട്ട് പേരുണ്ടായിരുന്നെന്നാണ് വിശാൽ പോലീസിന് നൽകിയ വിവരം.

കാറിന്റെ വശത്തെ ഗ്ലാസ് അടിച്ചുതകർത്ത ശേഷം വിശാലിനെ കാറിൽ നിന്ന്‌ വലിച്ച് പുറത്തേക്കിട്ട സംഘം കൈ കൊണ്ടും കമ്പിവടി കൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചു.

തുടർന്ന് കാറിൽ സൂക്ഷിച്ച പണവും മൊബൈൽ ഫോണും എടുത്ത് കാറുമായി കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു.

കൊടുവള്ളിയിൽ നിന്ന്‌ പഴയ സ്വർണം വാങ്ങാൻ വേണ്ടിയെടുത്ത 68 ലക്ഷം രൂപയും ഇരുപതിനായിരം രൂപയുടെ മൊബൈൽ ഫോണും വാഹനത്തിനകത്തുണ്ടായിരുന്നെന്നാണ് പരാതിക്കാരൻ അറിയിച്ചത്.

അതേസമയം, കവർച്ച ചെയ്യപ്പെട്ടത് കുഴൽപ്പണമാവാമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം.

കൂടുതൽ അന്വേഷണം നടന്നു വരുന്നതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us