ദലിത് യുവതികളെ ജാതി വിളിച്ച്‌ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കൊട പോലീസ് സ്റ്റേഷനില്‍ ദലിത് യുവതികളെ ജാതി വിളിച്ച്‌ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി.

ബ്രഹ്മാവര്‍ സലിഗ്രാമയിലെ ജി ആശ (38),കെ സുജാത (40) എന്നിവരാണ് ഉഡുപ്പി ജില്ല പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്.

ആശ അജ്ജര്‍കാട്ടെ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.

ജോലി ചെയ്ത വീടിന്റെ ഉടമ സ്വര്‍ണാഭരണം കാണാതായത് സംബന്ധിച്ച്‌ നല്‍കിയ പരാതിയിലാണ് പോലീസ് അതിരുവിട്ട് പെരുമാറിയതെന്നാണ് എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

നൂജി ഗ്രാമത്തിലെ കിരണ്‍ കുമാര്‍ ഷെട്ടിയുടെ വീട്ടില്‍ ഒക്ടോബര്‍ രണ്ടിന് രണ്ടു പേരും ജോലി ചെയ്യുകയും ഉച്ച കഴിഞ്ഞ് 1.30ന് സ്വന്തം വീടുകളിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

തുടര്‍ന്ന് അന്ന് വൈകുന്നേരം ആറരയോടെ കൊട സബ് ഇന്‍സ്‌പെക്ടര്‍ സുധര്‍ പ്രഭു ആശയുടെ മൊബൈല്‍ ഫോണില്‍ വിളിച്ച്‌ ഉടന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും സ്വര്‍ണ വള നഷ്ടപ്പെട്ടതായി പരാതി നല്‍കിയതായും അറിയിച്ചു.

സ്റ്റേഷനില്‍ ചെന്നപ്പോള്‍ എസ്‌ഐ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ച്‌ സംസാരിക്കുകയും പിസ്റ്റള്‍ നെറ്റിയിലേക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുടിക്കാന്‍ വെള്ളം നല്‍കുകയോ ശുചി മുറിയില്‍ പോവാന്‍ അനുവദിക്കുകയോ ചെയ്തില്ല.

മണിക്കൂറുകള്‍ കഴിഞ്ഞാണ് വീട്ടില്‍ പോവാന്‍ അനുവദിച്ചത്.

എസ്‌ഐ ആവശ്യപ്പെട്ടതനുസരിച്ച്‌ പിറ്റേന്ന് രാവിലെ 10.30ന് രണ്ടുപേരും വീണ്ടും പോലീസ് സ്റ്റേഷനില്‍ ഹാജരായി.

എസ്‌ഐയെ കൂടാതെ വീട്ടുടമ കിരണ്‍ കുമാര്‍ ഷെട്ടി, വനിത കോണ്‍സ്റ്റബിള്‍ രേവതി എന്നിവര്‍ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തു.

വയറ്റത്ത് ഇടിയേറ്റ് വീണുപോയ ആശയുടെ ചുമലില്‍ എല്ലാവരും ചേര്‍ന്ന് ചവിട്ടി.

നിലത്ത് മയങ്ങിപ്പോയ ആശയെ വൈകുന്നേരം 7.45നാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തു പോവാന്‍ അനുവദിച്ചത്.

സുജാതയെ ബലം പ്രയോഗിച്ച്‌ കൊണ്ടുപോവുന്നതിനിടെ ഷെട്ടി അവരുടെ മുഖത്ത് അടിച്ചു.

സ്റ്റേഷനില്‍ മര്‍ദനം ഉണ്ടായില്ല, ചോദ്യം ചെയ്ത് വിട്ടയക്കുക മാത്രമാണുണ്ടായതെന്ന് ഇരുവരും പറയുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് പോലീസ് വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us