ബംഗളൂരു: തെക്കുകിഴക്കൻ ഡിവിഷൻ പോലീസ് പേയിംഗ് ഗസ്റ്റ് (പി.ജി) ഉടമകളുടെ യോഗം വിളിച്ച് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി പത്ത് ദിവസം തികയുന്നതിനുമുമ്പ് ബംഗളൂരുവിൽ വൻ മോഷണം. കോരമംഗലയ്ക്ക് സമീപമുള്ള എസ്.ജി പാളയയിലെ വനിതാ പി.ജിയിൽ ജൂലൈ 30-ന് പുലർച്ചെ കടന്നുകയറിയ അപരിചിതൻ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ കവർന്നു.
പുലർച്ചെ 3.30-ഓടെ തൊപ്പി ധരിച്ചെത്തിയ മോഷ്ടാവ് മുറികളിൽ തിരച്ചിൽ നടത്തി വിലപിടിപ്പുള്ള വസ്തുക്കൾ കവരുകയായിരുന്നു. മടങ്ങുമ്പോൾ തിരിച്ചറിയാതിരിക്കാനായി ഇയാൾ ഹെൽമെറ്റും ധരിച്ചിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പി.ജിയിലെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച മടിവാള പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐ.ടി ജീവനക്കാരിയായ ശ്വേത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മൂന്ന് ലാപ്ടോപ്പുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമാണ് മോഷണം പോയത്.
വൈകിട്ട് ജോലി കഴിഞ്ഞോ മറ്റ് ആവശ്യങ്ങൾ കഴിഞ്ഞോ വൈകിയെത്തുന്ന റൂംമേറ്റുകൾക്ക് തടസ്സമില്ലാതെ കയറാൻ പലരും രാത്രിയിൽ മുറികൾ പൂട്ടിയിടാറില്ലെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്തരത്തിലുള്ള ശീലങ്ങളെ മുതലെടുത്താണ് സ്ഥിരം കുറ്റവാളികൾ പുലർച്ചെ ഇത്തരം മോഷണങ്ങൾ നടത്തുന്നത്. എച്ച്.എസ്.ആർ ലേഔട്ട്, ബെല്ലന്തൂർ, മരത്തഹള്ളി, ഇലക്ട്രോണിക്‌സ് സിറ്റി, മഹാദേവപുര, വൈറ്റ്‌ഫീൽഡ് തുടങ്ങിയ ഐ.ടി ഹബ്ബുകളിൽ പ്രവർത്തിക്കുന്ന പി.ജികളിൽ ലാപ്ടോപ്പുകളും ഫോണുകളും കേന്ദ്രീകരിച്ച് മോഷണം വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ.
ചെറിയൊരു സ്ഥലത്ത് ധാരാളം വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനാൽ പി.ജികൾ മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറുകയാണ്. സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മോഷ്ടാക്കൾ മാസ്കും ഹെൽമെറ്റും ധരിച്ചെത്തുന്നതിനാൽ ഇവരെ തിരിച്ചറിയുന്നത് വെല്ലുവിളിയാകുന്നു. ഭൂരിഭാഗം വനിതാ പി.ജികളിലും സെക്യൂരിറ്റി ഗ്രില്ലുകളും കർശന നിയന്ത്രണങ്ങളും ഉള്ളതിനാൽ പുരുഷന്മാരുടെ പി.ജികളാണ് സാധാരണയായി കൂടുതൽ മോഷണ ഭീഷണി നേരിടുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കാനും പ്രവേശന നിയന്ത്രണങ്ങൾ കർശനമാക്കാനും താമസക്കാർ മുറികൾ പൂട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പോലീസ് പി.ജി ഉടമകൾക്ക് വീണ്ടും നിർദ്ദേശം നൽകി.
