ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

ബെംഗളൂരു : മുൻ മൈസൂർ സംസ്ഥാനത്തിന്റെ രൂപീകരണത്തിനുശേഷവും പിന്നീട് കർണാടകയെന്നും അറിയപ്പെട്ടതിനുശേഷവും ചരിത്രത്തിൽ ആദ്യമായി സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രതിനിധിയില്ല. ജനസംഖ്യയുടെ 2-3 ശതമാനം വരുമെന്നും പരമ്പരാഗതമായി ബി.ജെ.പി അനുകൂല വോട്ട് ബാങ്കാണെന്നും കരുതപ്പെടുന്ന ഈ സമുദായത്തെ 33 അംഗ മന്ത്രിസഭയിൽ പൂർണ്ണമായും ഒഴിവാക്കുകയാണുണ്ടായത്. ന്യൂനപക്ഷങ്ങൾ, പിന്നോക്ക വിഭാഗങ്ങൾ, ദളിതർ എന്നിവരടങ്ങുന്ന കോൺഗ്രസിന്റെ കാമ്പ് വോട്ട് ബാങ്കായ ‘അഹിന്ദ’ (AHINDA) സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അഖില കർണാടക ബ്രാഹ്മണ മഹാസഭ പ്രസിഡന്റ് ടി. രഘുനാഥ് ഈ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും സമുദായത്തോടുള്ള ഈ അവഗണന ആശങ്കാജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ വളർച്ചയ്ക്ക് സംഭാവന നൽകിയ ബ്രാഹ്മണ സമുദായത്തിന് എപ്പോഴും മന്ത്രിസഭയിൽ കുറഞ്ഞത് ഒരു പ്രതിനിധിയെങ്കിലും ഉണ്ടായിരുന്നതായും, ഈ തീരുമാനം രാഷ്ട്രീയ പിന്തുണയെക്കുറിച്ച് പുനർചിന്തനം നടത്താൻ സമുദായത്തെ പ്രേരിപ്പിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

എന്നിരുന്നാലും, കോൺഗ്രസിന് മുന്നിൽ ബ്രാഹ്മണ വിഭാഗത്തിൽ നിന്ന് പരിമിതമായ ഓപ്ഷനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുൻ മുഖ്യമന്ത്രി ആർ. ഗുണ്ടുറാവുവിന്റെ മകനും ഗാന്ധിനഗർ എം.എൽ.എയുമായ ദിനേശ് ഗുണ്ടുറാവുവിനെ രാഷ്ട്രീയ കാരണങ്ങളാൽ ഒഴിവാക്കിയപ്പോൾ, മുതിർന്ന നിയമസഭാംഗം ആർ.വി. ദേഷ്പാണ്ഡെയെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ചാണെന്നാണ് റിപ്പോർട്ട്. ദിനേശ് ഗുണ്ടുറാവുവിന്റെ പേര് സ്പീക്കർ സ്ഥാനത്തേക്കും പരിഗണിച്ചിരുന്നുവെങ്കിലും ഒടുവിൽ ആ സ്ഥാനം റോൺ എം.എൽ.എ ജി.എസ്. പാട്ടീലിന് ലഭിക്കുകയാണുണ്ടായത്.

മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ തബു റാവു എക്സിൽ (ട്വിറ്റർ) പങ്കുവെച്ച കുറിപ്പ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മന്ത്രിസഭയുടെയും പ്രിസൈഡിങ് ഓഫീസർമാരുടെയും 60 ശതമാനത്തിലധികം സ്ഥാനങ്ങളും കോൺഗ്രസിന്റെ പ്രധാന ‘അഹിന്ദ’ വോട്ട് ബാങ്കിനാണ് ലഭിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടി. ഏഴ് എസ്‌.സി, മൂന്ന് എസ്.ടി, മൂന്ന് ന്യൂനപക്ഷ അംഗങ്ങൾ ഉൾപ്പെട്ടപ്പോൾ, ലിംഗായത്തുകളും വൊക്കലിഗകളും യഥാക്രമം ഏഴും ആറും മന്ത്രിസ്ഥാനങ്ങൾ നേടിയിട്ടുണ്ടെന്നും ഇത് ഒരു “തിരഞ്ഞെടുപ്പ് മന്ത്രിസഭ” പോലെ തോന്നിക്കുന്നുവെന്നും അവർ വിമർശിച്ചു.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

ഇതിനുപുറമെ, തീരദേശ കർണാടകത്തിൽ നിന്നും മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലെന്ന പ്രത്യേകതയുമുണ്ട്. ഭത്കൽ എം.എൽ.എ മങ്കൽ വൈദ്യയ്ക്ക് പകരം ദാവൺഗരെ നോർത്ത് എം.എൽ.എ എസ്.എസ്. മല്ലികാർജുനെ ഉൾപ്പെടുത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് അവസാന നിമിഷം എടുത്ത തീരുമാനം ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളെ പ്രതിനിധികളില്ലാത്ത അവസ്ഥയിലാക്കി. മേഖലയിലെ 16 നിയമസഭാ സീറ്റുകളിൽ 11 എണ്ണവും ബി.ജെ.പിയുടെ കൈവശമുള്ളതിനാൽ ഈ ഒഴിവാക്കൽ രാഷ്ട്രീയമായി ഏറെ പ്രധാന്യമുള്ളതാണ്.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts