വിഗ്രഹത്തിൽ തൊട്ട ദളിത് ബാലന് 60000 രൂപ പിഴ ചുമത്തി

ബെംഗളൂരു: നാട്ടുദൈവ വിഗ്രഹത്തിൽ സ്പർശിച്ചതിന് കർണാടകയിലെ ദളിത് ബാലന്റെ കുടുംബത്തിന് പഞ്ചായത്തും നാട്ടുകാരും ചേർന്ന് 60,000 രൂപ പിഴ ചുമത്തി.

കോലാർ ജില്ലയിലെ ഉള്ളേരഹള്ളിയിലാണ് സംഭവം നടന്നത്.

കഴിഞ്ഞയാഴ്ച വിഗ്രഹത്തെ ഒരു ഘോഷയാത്രയിൽ എഴുന്നള്ളിക്കുന്നതിനിടെയാണ് ബാലൻ അതിനെ തൊട്ടതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഗ്രാമത്തിലെ മുതിർന്നവരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് കുട്ടിയെയും കുടുംബത്തെയും വിളിച്ചു വരുത്തി പിഴ ചുമത്തുകയായിരുന്നു. വിഗ്രഹം അശുദ്ധമാക്കി എന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്.

കൂലിപ്പണിക്കാരായ തങ്ങൾക്ക് ഇത്രയും വലിയ തുക അടക്കാൻ സാധിക്കില്ല എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞെങ്കിലും പഞ്ചായത്ത് അംഗങ്ങൾ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല. വിഗ്രഹം ശുദ്ധീകരിക്കുന്നതിന് കുടുംബം 60,000 രൂപ നൽകണമെന്ന തീരുമാനത്തിൽ അവർ ഉറച്ചുനിൽക്കുകയായിരുന്നു.

ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കില്ലെങ്കിലും ഉള്ളേരഹള്ളിയിലെ പട്ടികജാതി വിഭാഗക്കാർ ഭയം കാരണം ക്ഷേത്രത്തിൽ പ്രവേശിക്കാറില്ല. പിഴയടക്കാൻ നിർബന്ധിച്ചവർക്കെതിരെ കേസ് എടുക്കണമെന്ന് അംബേദ്കർ സേവാ സമിതി നേതാവ് കെ.എം. സന്ദേശം ആവശ്യപ്പെട്ടു.

സംഭവം വിവാദമായതോടെ പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കോലാർ പോലീസ് സ്വമേധയ കേസ് എടുത്തു. പൗരാവകാശ സംരക്ഷണ നിയമപ്രകാരമാണ് കേസ് എടുത്തത്. അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us