നിലവിൽ 16 മണിക്കൂർ യാത്രയിലേക്ക് ദൂരം കുറച്ച് സ്വിഫ്റ്റ്

ബെംഗളൂരു∙ കേരള ആർടിസി പ്രഖ്യാപിച്ച സ്വിഫ്റ്റ് സർവീസുകളിൽ ബെംഗളൂരു–തിരുവനന്തപുരം റൂട്ടിലെ രണ്ടെണ്ണം തിരുനൽവേലി, നാഗർകോവിൽ വഴി ഓടിക്കുന്നതോടെ സംസ്ഥാനാന്തര യാത്രക്കാർക്കു സമയലാഭം. ഇതിലൂടെ 770 കിലോമീറ്റർ യാത്ര 12 –13 മണിക്കൂറിലേക്കു ചുരുക്കാനാകും. സ്വകാര്യ ബസ് സർവീസുകൾ ഉപയോഗപ്പെടുത്തുന്ന റൂട്ടാണിത്.

കേരള ആർടിസിയുടെ വോൾവോ, സ്കാനിയ സർവീസുകൾ ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം വഴി തിരുവനന്തപുരത്ത് എത്താൻ ചുരുങ്ങിയത് 15–16 മണിക്കൂർ വരെ സമയം വേണ്ടിവരുന്നുണ്ട്. മൈസൂരു, ബത്തേരി, കോഴിക്കോട് വഴിയുള്ള സർവീസുകൾക്ക് തിരുവനനന്തപുരത്ത് എത്താൻ 16–17 മണിക്കൂർ വേണ്ടി വരുന്നുണ്ട്. കെഎസ്ആർടിസി ബസുകൾ കേരളത്തിലെ പ്രധാന നഗരങ്ങളിലെ ബസ് സ്റ്റാൻഡുകളിൽ കയറുന്നതും യാത്രാസമയം കൂടുന്നതിനു കാരണമാണ്.

2 വർഷം മുൻപ് ചില ബസ് സ്റ്റാൻഡുകൾ ഒഴിവാക്കി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച തിരുവനന്തപുരം–ബെംഗളൂരു വോൾവോ മൾട്ടി ആക്സിൽ ബൈപ്പാസ് റൈഡറിനും 14 മണിക്കൂർ വരെ യാത്രാസമയം വരുന്നുണ്ട്. എന്നാൽ കേരളത്തിലെ റോഡുകളിലെ ഗതാഗതക്കുരുക്കും യാത്ര വിരസമാക്കും.

3 വർഷം മുൻപ് കേരള ആർടിസി 2 ഓണ സ്പെഷലുകൾ ഈ റൂട്ടിൽ ഓടിച്ചതിനെ യാത്രക്കാർ വരവേറ്റിരുന്നു. കേരളവും തമിഴ്നാടുമായുള്ള സംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കിയതോടെയാണ് സേലം, നാമക്കൽ, ദിണ്ഡിഗൽ, തിരുനൽവേലി, നാഗർകോവിൽ, മാർത്താണ്ഡം, കളിയിക്കാവിള വഴി ബസ് ഓടിക്കാനുള്ള വഴി തെളിഞ്ഞത്. നിലവിൽ കർണാടക ആർടിസിക്ക് ഇതുവഴി കേരളത്തിലേക്ക് ബസ് സർവീസില്ല. തമിഴ്നാടിന്റെ എസ്ഇടിസിക്ക് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു അൾട്രാ ഡീലക്സ് സർവീസ് മാത്രമാണ് ഇതുവഴിയുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us