അശ്ലീല വീഡിയോ വിവാദം; ഉദ്യോഗസ്ഥർക്കെതിരേയുള്ള ഉത്തരവ് ഹൈക്കോടതി തടഞ്ഞു.

ബെംഗളൂരു : മുൻമന്ത്രി രമേഷ് ജാർക്കിഹോളി ഉൾപ്പെട്ട അശ്ലീല വീഡിയോ പുറത്തായ സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ബെംഗളൂരു എട്ടാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കഴിഞ്ഞദിവസം നൽകിയ ഉത്തരവ് ഹൈക്കോടതി തടഞ്ഞു.

സാമൂഹിക പ്രവർത്തകൻ ദിനേഷ് കല്ലഹള്ളി കബൺ പാർക്ക് പോലീസിൽ നൽകിയ പരാതിയിന്മേൽ കേസെടുക്കാൻ വൈകിയത് ചൂണ്ടിക്കാട്ടി മറ്റൊരു സാമൂഹിക പ്രവർത്തകൻ ആദർശ് ആർ. അയ്യർ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. ഇതിനെതിരേ ഓഫീസർമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.

പോലീസ് കമ്മിഷണർ കമൽ പന്ത്, കമ്മിഷണർ (സെൻട്രൽ) എം.എൻ. അനുചേത്, കബൺപാർക്ക് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബി. മാരുതി എന്നിവരുടെപേരിലും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

എന്നാൽ അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് പിന്നീട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം പൂർത്തിയാക്കുകയുംചെയ്ത കാര്യം ഓഫീസർമാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പൂർത്തിയാക്കിയതെന്നും അറിയിച്ചു. ഇക്കാര്യങ്ങളൊന്നും ആദർശ് ആർ. അയ്യർ നൽകിയ ഹർജിയിൽ അറിയിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാർ പറഞ്ഞു. തുടർന്ന് മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഉത്തരവിലുള്ള നടപടികൾ തടയുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us