ഉപമുഖ്യമന്ത്രിയെ നിയമനിർമ്മാണ സഭ കാണിക്കാതിരിക്കാൻ ജെ.ഡി.എസും കോൺഗ്രസും വീണ്ടും കൈകോർക്കുന്നു;പ്രതീക്ഷ മന്ത്രി സ്ഥാനമോഹികളുടെ വോട്ടിൽ.

ബെംഗളൂരു:നിയമനിർമാണ സഭയിൽ ഒഴിവുവരുന്ന ഒരു സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരം ഉറപ്പായി. ബി. ജെ.പി. സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി എതിരില്ലാതെ തിരഞ്ഞെടുക്കുമെന്നായിരുന്നു പാർട്ടി നേതാക്കൾ പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രികസമർപ്പിച്ച അനിൽ കുമാറിനെ കോൺഗ്രസും ജെ.ഡി.എസും പിന്തുണയ്ക്കാൻ തീരുമാനിച്ചാൽ കടുത്ത മത്സരം ഉറപ്പാകും. ജെ.ഡി.എസിന്റെ പിന്തുണയോടെയാണ് അനിൽകുമാർ പത്രിക സമർപ്പിച്ചത്.

കോൺഗ്രസും പിന്തുണയ്ക്കുമെന്നാണ് സൂചന. മന്ത്രിസഭാ വികസനത്തെത്തുടർന്ന് ബി.ജെ.പി.യിലെ ഭിന്നത മുന്നിൽ കണ്ടാണ് കോൺഗ്രസും ജെ.ഡി.എസും സ്വതന്ത്രസ്ഥാനാർഥിയെ പിന്തുണയ്ക്കാൻ തയ്യാറാകുന്നത്.

ഫെബ്രുവരി 17-നാണ് തിരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ലക്ഷ്മൺ സാവദിക്ക് പദവി നിലനിർത്താൻ കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയം അനിവാര്യമാണ്.

നിയമസഭയിൽ ബി. ജെ.പി.ക്ക് 116 അംഗങ്ങളുടേയും കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യത്തിന് 102 പേരുടെയും പിന്തുണയുണ്ട്. കൗൺസിലിലേക്ക് ഒരംഗത്തെ വിജയിപ്പിക്കാനുള്ള അംഗബലം ബി.ജെ.പി.ക്കുണ്ട്.

എന്നാൽ ബി.ജെ.പി.യിൽ ആരെങ്കിലും കൂറുമാറിയാൽ പ്രതിസന്ധിയുണ്ടാകും. ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. രേവണ്ണയോടൊപ്പമെത്തിയാണ് അനിൽ കുമാർ പത്രിക നൽകിയത്. പിന്തുണയുടെ കാര്യത്തിൽ ചർച്ചനടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

മുൻ കോൺഗ്രസ് പ്രവർത്തകനായ അനിൽ കുമാറിനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിന് എതിർപ്പില്ല. ബി.ജെ.പി.യെ പ്രതിസന്ധിയിലാക്കാൻ പിന്തുണ നൽകുന്നതിലൂടെ കഴിയുമെന്നും വിലയിരുത്തുന്നു. കോൺഗ്രസ്, ജെ.ഡി.എസ്. സഖ്യസർക്കാരിനെ വീഴ്‌ത്തുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവാണ് ലക്ഷ്മൺ സാവദി. അതിനാൽ ഇരുപാർട്ടികളും ബി.ജെ.പി.ക്കെതിരെ ഒന്നിക്കുമെന്നാണ് കരുതുന്നത്. മന്ത്രിസ്ഥാനം ലഭിക്കാത്തവരുടെ പിന്തുണലഭിച്ചാൽ വിജയിക്കാൻ കഴിയുമെന്നാണ് ജെ.ഡി.എസിന്റെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us