അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലറെ വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർകൂടി പിടിയിൽ

ബെംഗളൂരു: നഗരത്തിലെ അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലർ അയ്യപ്പ ദൊരെയെ വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർകൂടി പിടിയിൽ.

ജെ.സി. നഗർ സ്വദേശികളായ കന്തരാജു (28), സുനിൽ റാവു (31), അരുൺകുമാർ (40), ഫയാസ് (29), വിനയ് (24), റിസ്‌വാന (38), സൽമ (28) എന്നിവരാണ് പിടിയിലായത്.

ഇതിൽ കന്തരാജുവിനും സുനിലിനും വിനയിനും ഫയാസിനും കൊലയിൽ നേരിട്ട് പങ്കുണ്ട്. മറ്റുള്ളവർ കൊലയ്ക്കുവേണ്ട സഹായങ്ങൾ നൽകിയവരാണ്. കേസിലെ പ്രധാനപ്രതി സൂരജ് സിങ്ങിന്റെ പെൺസുഹൃത്താണ് അറസ്റ്റിലായ സൽമ.

കൊലചെയ്ത് കിട്ടുന്ന പ്രതിഫലവുമായി വിദേശരാജ്യത്തേക്ക് കടക്കാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്ന് പോലീസ് പറഞ്ഞു. ഫയാസിന്റെ സഹോദരിയാണ് റിസ്‌വാന. പിടിയിലായവർ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരാണ്.

അറിയപ്പെടുന്ന ഡ്രമ്മറാണ് കന്തരാജു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. ഒക്ടോബർ 15-ന് രാത്രിയാണ് ആർ.ടി. നഗർ എച്ച്.എം.ടി. ഗ്രൗണ്ടിൽ പതിവുള്ള നടത്തത്തിനിടെ അയ്യപ്പദുരെയെ വെട്ടിക്കൊലപ്പെടുത്തിയത്.

മണിക്കൂറുകൾക്കുള്ളിൽ അലയൻസ് സർവകലാശാല ചാൻസലറും സഹസ്ഥാപകനുമായ സുധീർ അങ്കുർ, ഓഫീസ് ജിവനക്കാരനായ സൂരജ് സിങ് എന്നിവർ പിടിയിലായിരുന്നു.

സഹോദരൻ മധുകർ അങ്കുറുമായും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന അയ്യപ്പദൊരയുമായും സർവകലാശാലയുടെ ഉടമസ്ഥത സംബന്ധിച്ച് സുധീർ അങ്കുറിനുണ്ടായിരുന്ന വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്.

ഒരുകോടി രൂപ പ്രതിഫലം വാഗ്ദാനംചെയ്ത് ഇരുവരെയും കൊലപ്പെടുത്താൻ സുധീർ അങ്കുർ സൂരജ് സിങ്ങിനോട് ആവശ്യപ്പെടുകയായിരുന്നു. സൂരജ് സിങ്ങാണ് മറ്റു പ്രതികളെ ക്വട്ടേഷൻ ഏൽപ്പിച്ചത്. കേസിൽ മറ്റൊരു പ്രതിയായ ഗണേഷിനെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെച്ചുവീഴ്ത്തി പിടികൂടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us