ബെംഗളൂരു: നഗരത്തിലെ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ നിന്നും (Institutional areas) തെരുവ് നായ്ക്കളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളുമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) മുന്നോട്ട് പോകുന്നു. ജൂലൈ അവസാനത്തോടെ നായ്ക്കളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എന്നാൽ നായ്ക്കളെ മാറ്റുന്നതിനേക്കാൾ, അവയ്ക്കായി ഒരുക്കുന്ന ഷെൽട്ടറുകൾ കാര്യക്ഷമമായും സുസ്ഥിരമായും എങ്ങനെ നടത്തിക്കൊണ്ടുപോകും എന്നതിലാണ് അധികൃതർ ഇപ്പോൾ പ്രതിസന്ധി നേരിടുന്നത്.
തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതികളിൽ (ABC) വർഷങ്ങളുടെ പരിചയസമ്പത്തുള്ള സന്നദ്ധ സംഘടനകൾ (NGOs) പോലും ഈ ഡോഗ് ഷെൽട്ടറുകളുടെ മാനേജ്‌മെന്റ് ചുമതല ഏറ്റെടുക്കാനുള്ള ടെൻഡർ നടപടികളോട് തണുത്ത പ്രതികരണമാണ് നൽകുന്നത്. തൊഴിലാളികളുടെ കടുത്ത ക്ഷാമം, മലിനീകരണ നിയന്ത്രണ ബോർഡിന്റെ കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ അനിശ്ചിതത്വം, ഷെൽട്ടറുകളുടെ ശാസ്ത്രീയമല്ലാത്ത രൂപകൽപ്പന എന്നിവയാണ് സന്നദ്ധ സംഘടനകളെ ഇതിൽ നിന്നും പിന്നോട്ട് വലിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ.
ബെംഗളൂരുവിലെ അഞ്ച് സിറ്റി കോർപ്പറേഷനുകളാണ് ഷെൽട്ടറുകൾ നിയന്ത്രിക്കുന്നതിനുള്ള ഏജൻസികളെ കണ്ടെത്തുന്നതിനായി സ്വതന്ത്രമായി ടെൻഡർ നടപടികൾ കൈകാര്യം ചെയ്യുന്നത്. ഇതിൽ ജിബിഎ നേരിട്ട് ഇടപെടുന്നില്ലെന്നും ടെൻഡർ പുരോഗതി നിരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നോർത്ത്, സൗത്ത് കോർപ്പറേഷനുകളിലെ ഷെൽട്ടറുകളുടെ നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. സെൻട്രൽ, വെസ്റ്റ് കോർപ്പറേഷനുകളിൽ നിർമ്മാണം പുരോഗമിക്കുകയാണ്. അതേസമയം ഈസ്റ്റ് കോർപ്പറേഷനിലെ ഷെൽട്ടർ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
നിലവിൽ വന്ധ്യംകരണ പ്രക്രിയകൾ നടത്തുന്ന ഏജൻസികൾക്ക് ഷെൽട്ടർ മാനേജ്‌മെന്റ് എന്ന അധിക ചുമതല കൂടി ഏറ്റെടുക്കാൻ സാധിക്കില്ലെന്നാണ് സംഘടനകൾ വ്യക്തമാക്കുന്നത്. ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷനിൽ വന്ധ്യംകരണം നടത്തുന്ന ‘വെറ്ററിനറി സൊസൈറ്റി ഫോർ ആനിമൽ വെൽഫെയർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ്’ (VSAWRD) രണ്ടാം ഘട്ട ടെൻഡറിൽ പങ്കെടുത്തില്ല. മുൻപ് സുപ്രീം കോടതി ഉത്തരവിനെ തുടർന്നുള്ള സമ്മർദ്ദം കാരണമാണ് പങ്കെടുത്തതെന്നും, നിലവിൽ തൊഴിലാളികളുടെ കുറവ് കാരണം വന്ധ്യംകരണം പോലും ബുദ്ധിമുട്ടിലാണെന്നും ഷെൽട്ടർ പരിപാലനം അതിലും സങ്കീർണ്ണമാണെന്നും സംഘടനയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.
ഷെൽട്ടറുകളുടെ തരംതിരിവും സ്ഥലപരിമിതിയുമാണ് മറ്റൊരു പ്രധാന പ്രശ്നം. മൃഗസംരക്ഷണം, പരിസ്ഥിതി, എഞ്ചിനീയറിംഗ്, പൊതുജനാരോഗ്യം എന്നീ മേഖലകളിലെ വിദഗ്ദ്ധരുടെ കൃത്യമായ പരിശോധനയ്ക്ക് ശേഷമേ ഒരു ഷെൽട്ടർ അനുയോജ്യമാണോ എന്ന് തീരുമാനിക്കാൻ സാധിക്കൂ. കർണാടക ആനിമൽ വെൽഫെയർ ബോർഡ് ഇതുവരെ അത്തരം വിശദമായ പരിശോധന നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം. കൂടാതെ ഇത്രയും ചെറിയ സ്ഥലത്ത് 500 ഓളം നായ്ക്കളെ ഒന്നിച്ച് പാർപ്പിച്ചു പരിചയമുള്ള ഒരു സംഘടനയും നഗരത്തിലില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതിനിടെ, അക്രമകാരികളായ തെരുവ് നായ്ക്കളെ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ നിന്നും അടിയന്തിരമായി മാറ്റിപ്പാർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശപ്രകാരം പൊതുജനങ്ങളിൽ നിന്നും കടുത്ത സമ്മർദ്ദമുണ്ടെന്ന് സിവിക് അതോറിറ്റി വ്യക്തമാക്കുന്നു. ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ കമ്മീഷണർ പൊമ്മല സുനിൽ കുമാർ നൽകുന്ന വിവരമനുസരിച്ച് മേദി അഗ്രഹാരയിലെ ഡോഗ് ഷെൽട്ടർ സജ്ജമായിക്കഴിഞ്ഞു. ഇതിന്റെ മാനേജ്‌മെന്റ് ചുമതല ടെൻഡറിൽ പങ്കെടുത്ത ഏക ഏജൻസിക്ക് ഉടൻ കൈമാറും. പൊതുജനങ്ങളുടെ സുരക്ഷയും മൃഗക്ഷേമവും ഒരുപോലെ ഉറപ്പാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
