ലൂസേഴ്‌സ് ഫൈനല്‍ ഇന്ന്; വിജയം നേടി മൂന്നാം സ്ഥാനമെന്ന ആശ്വസത്തോടെ വിടവാങ്ങാന്‍ ഇംഗ്ലണ്ടും ബെല്‍ജിയവും…

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിന് ഒരുനാള്‍ മുന്‍പ് ലൂസേഴ്‌സ് ഫൈനല്‍ അരങ്ങേറുമ്പോള്‍ ബെല്‍ജിയവും ഇംഗ്ലണ്ടും ആശ്വാസ ജയത്തിനായി ഇറങ്ങും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ക്രെസ്റ്റോവ്‌സ്‌കി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. സെമി തോല്‍വിയിലെ മാനസികാഘാതത്തിനുശേഷം ആരാധകര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള അവസരമാണ് ഇരു ടീമുകള്‍ക്കും.

ജയത്തോടെ ലോകകപ്പ് അവസാനിപ്പിക്കാനാണ് താത്പര്യമെന്ന് ഇംഗ്ലീഷ് പരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സെമിഫൈനലില്‍ കളിച്ച ഇംഗ്ലീഷ് ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. മുന്നേറ്റത്തില്‍ കെയ്ന് കൂട്ടായി മാര്‍ക്കസ് റാഷ്ഫോഡ് വന്നേക്കും. ഹെന്‍ഡേഴ്സന് പകരം ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ എറിക് ഡയറെ പരീക്ഷിക്കാനും സാധ്യതയുണ്ട്. മുമ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബെല്‍ജിയം ഒരുഗോളിന് ജയിച്ചിരുന്നു.

ഫ്രാന്‍സിനെതിരേ സെമിയിലേറ്റ തോല്‍വിയില്‍ നിന്ന് ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയ്ക്ക് കരകയറണമെങ്കില്‍ മൂന്നാംസ്ഥാനമെങ്കിലും വേണം. ടീമില്‍ കാര്യമായ പരീക്ഷണത്തിന് റോബര്‍ട്ടോ മാര്‍ട്ടിനെസ് തയ്യാറാകില്ല. ലുക്കാക്കു, ഇഡന്‍ ഹസാര്‍ഡ്, കെവിന്‍ ഡിബ്രുയ്ന്‍ തുടങ്ങിയ പ്രമുഖര്‍ ആദ്യ ഇലവനിലുണ്ടാകും.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒരു ഗോളിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം ബെല്‍ജിയത്തിനുണ്ടാകും. കപ്പ് മോഹിച്ചെത്തിയ സുവര്‍ണ തലമുറ നാലാംസ്ഥാനവുമായി മടങ്ങുന്നത് ആരാധകര്‍ക്ക് കൂടുതല്‍ ആഘാതമുണ്ടാക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരെ മികച്ച താരങ്ങളെ തന്നെ അണിനിരത്തി ജയം പിടിച്ചെടുക്കാനാകും ബെല്‍ജിയത്തിന്റെ ശ്രമം.

സെമിയില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ജയിക്കാവുന്ന മത്സരം കളഞ്ഞുകുളിച്ച ഇംഗ്ലണ്ടിനും മൂന്നാം സ്ഥാനം ആശ്വാസമാകും. ഹാരി കെയിന്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ക്കെല്ലാം അവസരം നല്‍കിയാകും സൗത്ത് ഗേറ്റ് ടീമിനെ ഇറക്കുക. ജയത്തോടെ നാട്ടിലേക്ക് തലയുയര്‍ത്തി മടങ്ങുകയാണ് ലക്ഷ്യമെന്ന് കോച്ച് വ്യക്തമാക്കിക്കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us