മൃതദേഹം ഗ്രാമത്തിൽ സംസ്കരിക്കാൻ നാട്ടുകാർ അനുവദിച്ചില്ല; ബെള്ളാരിക്ക് പിന്നാലെ യാദഗിരിയിലും കോവിഡ് രോഗിയുടെ മൃതദേഹത്തോട് അനാദരം;വീഡിയോ പുറത്ത്.

ബെംഗളൂരു: ബെളളാരിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് വലിയ കുഴിയിൽ സംസ്കരിച്ച  സംഭവം വിവാദമായതിനു തൊട്ടു പിന്നാലെ ഉത്തര കർണാടകയിലെ  യാദ്‌ഗിറിലും ഏകദേശം സമാനമായ സംഭവം.

പി.പി.ഇ. കിറ്റുകൾ ധരിച്ച രണ്ടു പേർ കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതദേഹം വലിച്ചുകൊണ്ടുവന്ന് കുഴിയിൽ തള്ളുന്നതിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.

പി.പി.ഇ. കിറ്റു ധരിച്ചവർ മൃതദേഹം പ്ലാസ്റ്റിക് ബോഡി ബാഗിലാക്കി മരക്കമ്പിൽ കെട്ടിവലിച്ചുകൊണ്ടുവന്ന് കുഴിയിലേക്കു വലിച്ചിടുന്നതാണ് വീഡിയോയിലുള്ളത്.

കുറച്ച് ദൂരം മൃതദേഹം വലിച്ചുകൊണ്ടുപോകുന്നതും കാണാം ‘

കുഴി കാണിച്ചുകൊടുക്കാനും നിർദേശങ്ങൾ നൽകാനും ഏതാനും ഉദ്യോഗസ്ഥരും കൂടെയുള്ളതായും വീഡിയോയിൽ ഉണ്ട്.

യാദ്‌ഗിർ സ്വദേശിയായ വയോധികൻ റായ്ച്ചൂരിലെ സിരവാരയിലായിരുന്നു താമസിച്ചിരുന്നത്.

തിങ്കളാഴ്ചയാണ് ശ്വാസതടസ്സമനുഭവപ്പെട്ടതിനെത്തുടർന്ന് റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിച്ചിരുന്നതായി റായ്ച്ചൂർ ഡെപ്യൂട്ടി കമ്മിഷണർ ആർ. വെങ്കടേഷ് പറഞ്ഞു.

ബന്ധുക്കൾ ആവശ്യപ്പെട്ടതനുസരിച്ച് സ്വന്തം നാടായ യാദ്‌ഗിറിലേക്കു എത്തിച്ചു.

ഇതിനിടെ കോവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞു. എന്നാൽ, മൃതദേഹം ഗ്രാമത്തിലെവിടെയും സംസ്കരിക്കാൻ പ്രദേശവാസികൾ അനുവദിച്ചില്ല.

ഇതേത്തുടർന്ന് മരിച്ചയാളുടെ പേരിൽ കുറച്ചുദൂരെയുള്ള കൃഷിയിടത്തിൽ സംസ്കരിക്കാൻ ബന്ധുക്കൾ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് കൃഷിയിടത്തിൽ വലിയ കുഴിയെടുത്ത് മൃതദേഹം വലിച്ചിടുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്.

മുൻപ് ബെള്ളാരിയിൽ നടന്ന സമാന സംഭവത്തിൽ കളക്ടർ മരിച്ചവരുടെ കുടുംബങ്ങളോട് മാപ്പുപറയുകയും ശവസംസ്കാരം നടത്തിയ ആറു ആരോഗ്യപ്രവർത്തകരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us