ബെംഗളൂരു: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിലെ സർക്കാർ ഗതാഗത ജീവനക്കാർ മെയ് 20 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതിയാണ് (ജെ.എ.സി) സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിന് ഒരുങ്ങുന്നത്.
ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനം. മെയ് 20-ന് രാവിലെ 6 മണി മുതൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നീ നാല് കോർപ്പറേഷനുകളിലെയും ബസുകൾ സർവീസ് നിർത്തിവെക്കും.
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് സർക്കാരും യൂണിയനുകളും തമ്മിലുള്ള തർക്കമാണ് പണിമുടക്കിലേക്ക് നയിച്ചത്. 2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരത്തക്ക രീതിയിൽ 25 ശതമാനം ശമ്പള വർധനവാണ് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 2025 ഏപ്രിൽ മുതൽ മാത്രം പ്രാബല്യത്തിൽ വരുന്ന 7 ശതമാനം വർധനവ് മാത്രമാണ് സർക്കാർ വാഗ്ദാനം ചെയ്തതെന്ന് കെ.എസ്.ആർ.ടി.സി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ജ്യോതി അനന്തസുബ്ബ റാവു പറഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന ആവശ്യം സർക്കാർ തള്ളിയതായും ഇത് ജീവനക്കാർക്ക് അംഗീകരിക്കാനാവില്ലെന്നും അവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പ്രധാനമായും നാല് ആവശ്യങ്ങളാണ് സമരസമിതി സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്. 26 മാസത്തെ കുടിശ്ശികയിനത്തിൽ നൽകാനുള്ള 1,272 കോടി രൂപ ഒറ്റത്തവണയായി വിതരണം ചെയ്യുക, ദിനബത്തയും മറ്റ് ആനുകൂല്യങ്ങളും ഉടൻ വർധിപ്പിക്കുക, കോവിഡ് കാലത്ത് ജീവൻ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നൽകുക എന്നിവയാണ് ഇതിൽ പ്രധാനം. കൂടാതെ ‘ഫോം-4’ ഉൾപ്പെടെയുള്ള ഭരണപരമായ തർക്കങ്ങൾ ഒരു മാസത്തിനുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെടുന്നു.
പണിമുടക്ക് മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനാണെന്ന് യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകി. പലതവണ നിവേദനങ്ങൾ നൽകിയിട്ടും സർക്കാർ കാണിക്കുന്ന നിസ്സംഗതയാണ് ജീവനക്കാരെ സമരത്തിലേക്ക് തള്ളിവിട്ടതെന്ന് ഡി.എ വിജയ ഭാസ്കർ, ബി. ജയദേവരാജെ അരസ്, എച്ച്.ഡി രേവപ്പ തുടങ്ങിയ പ്രമുഖ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ ലക്ഷക്കണക്കിന് യാത്രക്കാരെ പണിമുടക്ക് നേരിട്ട് ബാധിക്കുമെന്നതിനാൽ സർക്കാർ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
