കൊല്ലം: കള്ളനെ ഭയന്ന് പാഠപുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച ആറു പവൻ സ്വർണാഭരണങ്ങൾ അബദ്ധത്തിൽ ആക്രിക്കടയിൽ വിറ്റു. ചവറ തേവലക്കര പാലയ്ക്കൽ വടക്ക് മണ്ണാന്റെ വടക്കേതിൽ ഉമ്മർകുട്ടിയുടെ വീട്ടിലെ ആഭരണങ്ങളാണ് പഴയ പുസ്തകങ്ങൾക്കൊപ്പം ആക്രിക്കടയിലെത്തിയത്. സ്വർണം നഷ്ടപ്പെട്ട വിവരം മൂന്നാം ദിവസം മാത്രം തിരിച്ചറിഞ്ഞ വീട്ടുകാർ നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിൽ നാല് ഗ്രാം ഒഴികെയുള്ള ആഭരണങ്ങൾ തിരികെ ലഭിച്ചു.
കഴിഞ്ഞ 21-ാം തീയതി വൈകിട്ടാണ് ഉമ്മർകുട്ടി വീട്ടിലെ പഴയ സാധനങ്ങളും പുസ്തകങ്ങളും കുന്നേൽ ജംഗ്ഷനിലെ എ.എൻ ട്രേഡേഴ്സ് എന്ന ആക്രിക്കടയിൽ വിറ്റത്. 23-ാം തീയതി രാവിലെ ആഭരണങ്ങൾക്കായി തിരഞ്ഞപ്പോഴാണ് പുസ്തകത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പെട്ടി അബദ്ധത്തിൽ വിറ്റുപോയ കാര്യം വീട്ടുകാർ മനസ്സിലാക്കുന്നത്. ഉടൻ തന്നെ കടയുടമ നിസാറിനെ വിവരമറിയിച്ചെങ്കിലും അപ്പോഴേക്കും പുസ്തകങ്ങൾ മറ്റ് ആക്രി സാധനങ്ങൾക്കൊപ്പം കൂടിക്കലർന്നിരുന്നു.
തുടർന്ന് വീട്ടുകാരും കടയിലെ അഞ്ച് തൊഴിലാളികളും ചേർന്ന് വലിയ ആക്രിക്കൂമ്പാരത്തിൽ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പെട്ടിയിൽ നിന്നും പുറത്തുവീണ നിലയിൽ കമ്മൽ, വള, മോതിരം എന്നിവ കണ്ടെടുത്തു. പിറ്റേദിവസം നടത്തിയ പരിശോധനയിൽ മാലയും ലഭിച്ചു. എന്നാൽ നാല് ഗ്രാം തൂക്കം വരുന്ന ആഭരണങ്ങൾ കണ്ടെത്താനായില്ല. കഠിനമായ ചൂടിൽ തിരച്ചിൽ നടത്തുന്നതിനിടെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് സൂര്യാതപമേൽക്കുകയും ചെയ്തു. വീണ്ടെടുത്ത സ്വർണാഭരണങ്ങൾ കടയുടമ നിസാർ തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ വെച്ച് ഉമ്മർകുട്ടിയുടെ ഭാര്യ അനിതയ്ക്ക് കൈമാറി.
