ബെംഗളൂരു: പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾ റംസാൻ മാസത്തിലെ വിശുദ്ധ ഉംറ തീർത്ഥാടനത്തെയും ബാധിച്ചു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിനെത്തുടർന്ന് വ്യോമപാതകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതാണ് തിരിച്ചടിയായത്. ഇതോടെ ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ നിന്ന് റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പൂർണ്ണമായും റദ്ദാക്കി.
തീർത്ഥാടകരുടെ കാത്തിരിപ്പ് നീളുന്നു
റംസാൻ മാസത്തിൽ ഉംറ നിർവഹിക്കുന്നത് പുണ്യമാണെന്ന് കരുതി മാസങ്ങൾക്ക് മുൻപേ പണം അടച്ച് കാത്തിരുന്ന നൂറുകണക്കിന് തീർത്ഥാടകരാണ് ദുരിതത്തിലായത്. ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നുമുള്ള 40 പേരടങ്ങുന്ന സംഘം മംഗളൂരു വഴി ജിദ്ദയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയെങ്കിലും അവസാന നിമിഷം ആ സർവീസും റദ്ദാക്കി. ഒരാൾക്ക് 1.5 ലക്ഷം രൂപയോളം ചിലവാക്കിയാണ് പലരും 22 ദിവസത്തെ തീർത്ഥാടനത്തിന് തയ്യാറെടുത്തത്.
ബെംഗളൂരുവിൽ നിന്നുള്ള 500-ലധികം തീർത്ഥാടകർ നിലവിൽ സൗദി അറേബ്യയിൽ മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയാണെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. മാർച്ച് ഒന്നിനും ഏഴിനും ഇടയിൽ മടങ്ങേണ്ടിയിരുന്നവരാണ് വിമാനങ്ങൾ റദ്ദാക്കിയതോടെ ജിദ്ദയിലും മറ്റും കുടുങ്ങിയത്. കുഞ്ഞുങ്ങളും മുതിർന്ന പൗരന്മാരും അടങ്ങുന്ന സംഘത്തിന്റെ താമസസൗകര്യങ്ങൾ ഏജൻസികൾ ഒരുക്കുന്നുണ്ടെങ്കിലും യുദ്ധവാർത്തകൾ ഇവരെ ആശങ്കയിലാക്കുന്നുണ്ട്.
ബുക്കിംഗുകൾ താൽക്കാലികമായി നിർത്തി
സാഹചര്യം വഷളായതോടെ പുതിയ ഉംറ ബുക്കിംഗുകൾ പല ഏജൻസികളും നിർത്തിവെച്ചു. ജൂൺ മാസത്തിലെ ബക്രീദിന് ശേഷം മാത്രമേ ഇനി യാത്രകൾ പുനരാരംഭിക്കൂ എന്ന് പ്രമുഖ ട്രാവൽ ഏജന്റായ ഹാഫിസ് മുഹമ്മദ് സമിയുള്ള അറിയിച്ചു. നിലവിൽ യാത്ര പോകാൻ നിർബന്ധം പിടിക്കുന്നവരോടും റിസ്ക് എടുക്കരുതെന്നാണ് ഏജൻസികൾ നൽകുന്ന നിർദ്ദേശം.
