ബെംഗളൂരു: ഉപജീവനത്തിനായി പാർട്ട് ടൈം ജോലി തേടിയെത്തിയ ഇരുപതുകാരിയായ മലയാളി വിദ്യാർഥിനിയെ തന്ത്രപരമായി ക്രൂര പീഡനത്തിന് ഇരയാക്കി. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസ് എന്ന യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഈ മാസം പന്ത്രണ്ടാം തീയതി ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ മുറിയിൽ വച്ചായിരുന്നു സംഭവം. ക്രൂരമായ അതിക്രമത്തിന് ഇരയായിട്ടും കേസെടുക്കാൻ മടിവാള പോലീസ് വിമുഖത കാണിച്ചതായും പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും പെൺകുട്ടിയും സുഹൃത്തുക്കളും ആരോപിക്കുന്നു.
ബെംഗളൂരുവിൽ കോളജ് പഠനത്തോടൊപ്പം കോഴിക്കോട് കൊയിലാണ്ടി സ്വദേശികളുടെ ചായക്കടയിൽ പാർട്ട് ടൈം ആയി ജോലി ചെയ്തു വരികയായിരുന്നു പെൺകുട്ടി. എന്നാൽ കട നഷ്ടത്തിലായതോടെ ഉടമകൾ ഇത് വിൽക്കാൻ തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് കട വിൽക്കാൻ സഹായിക്കാമെന്ന വ്യാജേന ബത്തേരി സ്വദേശി ഹൈനസ് ഇവരെ സമീപിക്കുന്നത്. ഇതിന്റെ പേരിൽ ഇയാൾ ഒരുക്കിയ പാർട്ടിയിൽ പെൺകുട്ടിയും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.
രാത്രി പന്ത്രണ്ട് മണിയോടെ തന്ത്രപൂർവ്വം പെൺകുട്ടിയുടെ സുഹൃത്തുക്കളെ ജ്യൂസ് വാങ്ങാനായി കടയിലേക്ക് പറഞ്ഞുവിട്ട ശേഷമാണ് ഹൈനസ് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തിന് തൊട്ടുപിന്നാലെ പെൺകുട്ടി മടിവാള പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായില്ല. പരാതി ഒത്തുതീർപ്പാക്കാനാണ് പോലീസ് ഉദ്യോഗസ്ഥർ പെൺകുട്ടിക്ക് മേൽ സമ്മർദ്ദം ചെലുത്തിയത്. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഡിസിപിക്ക് (DCP) നേരിട്ട് പരാതി നൽകിയ ശേഷമാണ് പോലീസ് എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറായത്.
പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച കാരണം സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയത്. വൈകിയുള്ള പരിശോധന കാരണം മെഡിക്കൽ തെളിവുകൾ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന ആശങ്കയിലാണ് പെൺകുട്ടി.
കേസ് പിൻവലിപ്പിക്കാനായി പോലീസ് സ്റ്റേഷനിൽ വച്ചുപോലും പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ ഹൈനസിന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ ഗുണ്ടാസംഘം പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മുറിയിൽ അതിക്രമിച്ചു കയറി ഇവരെ ക്രൂരമായി മർദിക്കുകയും ചെയ്തു. നിലവിൽ പ്രതികൾ ഒളിവിലാണ്. തുടർച്ചയായ വധഭീഷണിയുള്ളതിനാൽ വൻ ഭീതിയോടെയാണ് തങ്ങൾ ബെംഗളൂരുവിൽ കഴിയുന്നതെന്ന് പെൺകുട്ടിയും സുഹൃത്തുക്കളും മാധ്യമങ്ങളോട് വ്യക്തമാക്കി.
കേരളത്തിൽ നിന്നും ബെംഗളൂരുവിൽ പഠനത്തിനായി എത്തുന്ന ഭൂരിഭാഗം വിദ്യാർഥികളും ചെലവുകൾക്കായി മലയാളി ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്യാറുണ്ട്. ഇത്തരത്തിൽ എത്തുന്ന നിർധനരായ വിദ്യാർഥികളെ ചൂഷണം ചെയ്യാനും കെണിയിൽപ്പെടുത്താനും ബെംഗളൂരു കേന്ദ്രീകരിച്ച് വലിയൊരു മലയാളി ഗുണ്ടാസംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ് ഈ സംഭവത്തോടെ പുറത്തുവരുന്നത്. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]