മടിക്കേരി: കുടക് ജില്ലയിലെ കുശാലനഗർ ദുബാരെ ആന ക്യാമ്പിൽ വെച്ച് ‘കഞ്ചൻ’ എന്ന ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ‘മാർത്താണ്ഡൻ’ എന്ന ആന ചൊവ്വാഴ്ച ചരിഞ്ഞു.
ആക്രമണത്തിൽ മാർത്താണ്ഡന് ശരീരമാസകലം ഗുരുതരമായ പരിക്കേറ്റിരുന്നതായും വിദഗ്ദ്ധ പരിചരണം നൽകി വരികയായിരുന്നുവെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ, തുടർച്ചയായ വൈദ്യസഹായം നൽകിയിട്ടും ആന മരുന്നുകളോട് പ്രതികരിച്ചില്ലെന്നും ഒടുവിൽ പരിക്കുകൾക്ക് കീഴടങ്ങുകയായിരുന്നുവെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസർ രക്ഷിത് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ക്യാമ്പിൽ വെച്ച് മാർത്താണ്ഡനെ കുളിപ്പിക്കുന്നതിനിടെ, സഞ്ചാരികൾ നോക്കിനിൽക്കെയായിരുന്നു കഞ്ചൻ പെട്ടെന്ന് ആക്രമണം നടത്തിയത്. ഈ പരിഭ്രാന്തിക്കിടയിൽ മാർത്താണ്ഡൻ തമിഴ്‌നാട് സ്വദേശിയായ ജോയ്സി എന്ന വിനോദസഞ്ചാരിയുടെ മേലേക്ക് മറിഞ്ഞു വീഴുകയും, പരിക്കേറ്റ ഈ സ്ത്രീ പിന്നീട് മരണപ്പെടുകയും ചെയ്തിരുന്നു.
