കോഴിക്കോട്: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയൊഴിയുന്നില്ല. പ്രാഥമിക പരിശോധനയിൽ കാറിൽ ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്കിന്റെ തകരാറോ കണ്ടെത്താൻ കഴിയാത്തതാണ് സംശയങ്ങൾ വർദ്ധിപ്പിക്കുന്നത്. ഫൊറൻസിക് പരിശോധനാ ഫലം പുറത്തുവന്നതിനു ശേഷം മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് അന്തിമ നിഗമനത്തിലെത്താൻ സാധിക്കൂ എന്ന നിലപാടിലാണ് അന്വേഷണസംഘം.
അതേസമയം, ഇത് കേവലം ഒരു അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും ആരോപിച്ച് മരണപ്പെട്ട സോനയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. വണ്ടിക്ക് സാങ്കേതിക തകരാറുകൾ ഒന്നും ഇല്ലെന്ന കണ്ടെത്തൽ കുടുംബത്തിന്റെ സംശയങ്ങൾക്ക് ബലം നൽകുന്നു. സോനയുടെയും റിജിൻലാലിന്റെയും വിവാഹബന്ധത്തിൽ തുടക്കം മുതലേ ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ ഗുരുതരമായ ആരോപണങ്ങളിലേക്ക് വഴിമാറുന്നത്.
മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ രജിസ്റ്റർ വിവാഹം ചെയ്തവരായിരുന്നു ഇരുവരും. എന്നാൽ ഈ ബന്ധത്തോട് റിജിന്റെ കുടുംബത്തിന് ഒട്ടും താല്പര്യമില്ലായിരുന്നു എന്ന് സോനയുടെ ബന്ധുക്കൾ പറയുന്നു. പ്രണയത്തിലായിരുന്ന സമയത്ത് ജോലി ആവശ്യത്തിനായി റിജിൻ ഗൾഫിലേക്ക് പോയപ്പോൾ, അവിടെവെച്ച് മറ്റൊരാളുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതറിഞ്ഞ് മാനസികമായി തകർന്ന സോന അന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും റെയിൽവേ പോലീസ് ഇടപെട്ടാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയതും. തുടർന്ന് റിജിനെതിരെ സോന പോലീസിൽ പരാതി നൽകി.
കേസ് വന്നതോടെ റിജിന്റെ ഗൾഫിലേക്കുള്ള തിരിച്ചുപോക്ക് മുടങ്ങി. ഇതോടെ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ റിജിൻ വീണ്ടും സോനയുമായി അടുപ്പത്തിലാവുകയും കേസ് പിൻവലിപ്പിക്കുകയുമായിരുന്നു. തുടർന്ന് കുടുംബങ്ങൾ അറിയാതെ ഒരു ക്ഷേത്രത്തിൽ വെച്ചാണ് ഇവർ വിവാഹിതരായത്. എന്നാൽ വിവാഹശേഷം റിജിന്റെ വീട്ടിൽ സോന ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. പല ദിവസങ്ങളിലും മകൾക്ക് അവിടെ പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ടെന്നും, നേരിടുന്ന സങ്കടങ്ങൾ സോന തന്റെ ഒരു ബന്ധുവിനെ വിളിച്ച് സ്ഥിരമായി പറയാറുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ വെളിപ്പെടുത്തി.
രജിസ്റ്റർ വിവാഹം ചെയ്തതിനെ തുടർന്ന് സ്വന്തം വീട്ടുകാരുമായി സംസാരിക്കുന്നതിൽ നിന്ന് സോനയെ റിജിന്റെ കുടുംബം വിലക്കിയിരുന്നു. എന്നാൽ ഗർഭിണിയായതോടെയാണ് സോന സ്വന്തം മാതാപിതാക്കളുമായി വീണ്ടും അടുക്കാൻ തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് ദാരുണമായ മരണം സംഭവിക്കുന്നത്. സോനയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് റിജിൻലാലിനെയും കുടുംബത്തെയും കേന്ദ്രീകരിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
