കൊച്ചി: മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവതികൾ പിടിയിൽ. സിന്ധു, അലീന എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ച് വൻ സെക്സ് റാക്കറ്റ് തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
പരാതിക്കാരിയായ പെൺകുട്ടിയെ മോഡലിങ് എന്ന വ്യാജേന ദുബായിൽ എത്തിച്ച ശേഷമായിരുന്നു ക്രൂരത മുഴുവൻ. അവിടെവെച്ച് പെൺകുട്ടിക്ക് നിർബന്ധപൂർവ്വം മയക്കുമരുന്ന് നൽകുകയും, തുടർന്ന് നഗ്നചിത്രങ്ങൾ പകർത്തുകയുമായിരുന്നു. ഈ ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്താണ് പെൺകുട്ടിയെ ദുബായിൽ പലർക്കായി കാഴ്ചവെച്ചതെന്ന് പോലീസ് പറഞ്ഞു. സംഘത്തിന്റെ കെണിയിൽ പെട്ട പെൺകുട്ടി നൽകിയ പരാതിയിലാണ് ഇപ്പോൾ നിർണായക അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
ഇത്തരത്തിൽ നിരവധി പെൺകുട്ടികൾ ഇവരുടെ ചതിക്കുഴിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. നിലവിൽ സമാനമായ മൂന്ന് പരാതികൾ പോലീസിന് മുന്നിലെത്തിയിട്ടുണ്ട്. അറസ്റ്റിലായവരിൽ അലീന മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബറിൽ വൈറ്റിലയിലെ ഒരു ബാറിൽ നടന്ന ഗുണ്ടാസംഘർഷത്തിലും ഇവർ പങ്കാളിയായിരുന്നു. കൊച്ചിയിലെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് പ്രതികൾ. സംഭവത്തിന് പിന്നിലെ വലിയ കണ്ണികളെ പുറത്തുകൊണ്ടുവരുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
