ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കടിച്ച ആപ്പിളിന്റെ ബാക്കി ഭാഗം അണികൾക്ക് നേരെ എറിഞ്ഞു നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം സ്വന്തം മണ്ഡലമായ കനകപുരയിൽ നടത്തിയ ‘നന്ദി സൂചക യാത്ര’യ്ക്കിടയിലായിരുന്നു സംഭവം.
യാത്രയുടെ ഭാഗമായി ഹാരോഹള്ളി ഗ്രാമത്തിൽ എത്തിയ മുഖ്യമന്ത്രിക്ക് കോൺഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും ചേർന്ന് വലിയ വരവേൽപ്പാണ് നൽകിയത്. ഇതിനിടയിൽ തനിക്ക് ലഭിച്ച വലിയൊരു ആപ്പിൾ മാലയിൽ നിന്ന് ഒരു ആപ്പിൾ എടുത്ത ശിവകുമാർ, അതിൽ നിന്നും ഒരു കടി കടിച്ച ശേഷം ബാക്കി ഭാഗം ആർത്തുവിളിക്കുന്ന ജനക്കൂട്ടത്തിന് നേരെ എറിഞ്ഞു കൊടുക്കുകയായിരുന്നു. തുടർന്ന് മറ്റൊരു ആപ്പിൾ കൂടി ഇതേ രീതിയിൽ കടിച്ച ശേഷം അദ്ദേഹം അണികൾക്ക് നേരെ എറിഞ്ഞു നൽകി. ജനക്കൂട്ടത്തിൽ ചിലർ ഈ ആപ്പിൾ കൈക്കലാക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
ഈ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളും ചർച്ചകളുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ജനാധിപത്യ രാജ്യങ്ങളിൽ രാഷ്ട്രീയ നേതാക്കളോട് കാണിക്കുന്ന അന്ധമായ ആരാധനയും വ്യക്തിപൂജയും ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ രംഗത്തെത്തി. രാഷ്ട്രീയക്കാരുടെ അഹങ്കാര മനോഭാവവും അണികളുടെ അന്ധമായ വീര ആരാധനയുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് നെറ്റിസൺസ് വിമർശിച്ചു. സംഭവത്തിൽ ബി.ജെ.പിയും ഡി.കെ. ശിവകുമാറിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, മണ്ഡലത്തിലെ സന്ദർശന വേളയിൽ പ്രദേശവാസികൾക്ക് പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉറപ്പാക്കുമെന്നും മെഡിക്കൽ കോളേജിന് ഉടൻ തറക്കല്ലിടുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളം യാത്ര ചെയ്യേണ്ടതിനാൽ മണ്ഡലത്തിൽ കൂടുതൽ സമയം ചിലവഴിക്കാൻ കഴിയില്ലെന്നും, 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും മുഖ്യമന്ത്രിയായി തിരിച്ചുവരാൻ ജനങ്ങളുടെ അനുഗ്രഹം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
