ബെംഗളൂരു: ഇന്ധന സംരക്ഷണത്തിനും ലളിതജീവിതത്തിനും പ്രാധാന്യം നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ ബി.വൈ. വിജയേന്ദ്ര. പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനായി തന്റെ ഔദ്യോഗിക വാഹനവ്യൂഹം പൂർണ്ണമായും ഒഴിവാക്കിയ അദ്ദേഹം, സാധാരണക്കാരെപ്പോലെ നമ്മ മെട്രോയിലാണ് യാത്ര ചെയ്തത്.
ബെംഗളൂരുവിലെ നാഡപ്രഭു കെംപെഗൗഡ (മജസ്റ്റിക്) സ്റ്റേഷനിൽ എത്തിയ വിജയേന്ദ്ര, സാധാരണ യാത്രക്കാരെപ്പോലെ വരിയിൽ നിന്ന് ടിക്കറ്റ് എടുത്താണ് പേർപ്പിൾ ലൈനിലെ കെങ്കേരിയിലേക്കുള്ള ട്രെയിനിൽ കയറിയത്. ബി.ജെ.പി ബെംഗളൂരു സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളഗോഡിൽ സംഘടിപ്പിച്ച ‘പ്രശിക്ഷൺ വർഗ്’ (പരിശീലന ശില്പശാല) എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം മെട്രോ യാത്ര തിരഞ്ഞെടുത്തത്.
യാത്രയ്ക്കിടയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച വിജയേന്ദ്ര, നേതാക്കൾ എപ്പോഴും ജനങ്ങൾക്ക് മാതൃകയാകണമെന്ന് വ്യക്തമാക്കി. ആഗോള സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഇന്ധന സംരക്ഷണത്തിലും ചെലവുചുരുക്കലിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി രാജ്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പ്രധാനമന്ത്രി മോദി തന്നെ തന്റെ പ്രോട്ടോക്കോൾ പ്രകാരമുള്ള വാഹനങ്ങളുടെ ഉപയോഗം കുറച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിലും പാർട്ടി സംസ്ഥാന അധ്യക്ഷനെന്ന നിലയിലും അത് പിന്തുടരേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെട്രോ, പൊതു ബസുകൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ഫോസിൽ ഇന്ധനങ്ങളോടുള്ള അമിത ആശ്രിതത്വം കുറയ്ക്കുന്നതിനും നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും ഏറെ സഹായകരമാണെന്നും ബി.വൈ. വിജയേന്ദ്ര അഭിപ്രായപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]