തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്ന വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരിൽ നിന്ന് ഒരാളെ ഹൈക്കമാൻഡ് അന്തിമമായി തിരഞ്ഞെടുത്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിലാകും പ്രഖ്യാപനം ഉണ്ടാകുക.
എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ തീരുമാനം അടങ്ങിയ മുദ്രവെച്ച കവർ ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി യോഗത്തിൽ എത്തിക്കും. ഒൻപത് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കും സുദീർഘമായ ചർച്ചകൾക്കും ഒടുവിലാണ് ഹൈക്കമാൻഡ് ഒത്തുതീർപ്പ് ഫോർമുലയിൽ എത്തിയത്. ദീപാദാസ് മുൻഷിക്ക് പുറമെ രണ്ട് കേന്ദ്ര നിരീക്ഷകരും പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് എം.എൽ.എമാരോടും നിർബന്ധമായും യോഗത്തിനെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് തീരുമാനം ബോധ്യപ്പെടുത്തുന്ന നടപടികളാണ് ഇന്ന് രാവിലെ പൂർത്തിയാകുക. ഇതിന് ശേഷം ഘടകകക്ഷി നേതാക്കളുമായും ഹൈക്കമാൻഡ് ചർച്ച നടത്തും. കോൺഗ്രസ് യോഗത്തിന് പിന്നാലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് യു.ഡി.എഫ് എം.എൽ.എമാരുടെ സംയുക്ത യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഘടകകക്ഷി എം.എൽ.എമാരോടും അടിയന്തരമായി തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം നൽകി. കേരള കോൺഗ്രസ് എം.എൽ.എമാരുടെ യോഗവും ഇതിന്റെ ഭാഗമായി തലസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
യു.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രിയെ ഐകകണ്ഠ്യേന അംഗീകരിച്ച ശേഷം പിന്തുണയറിയിച്ചുള്ള കത്ത് ഗവർണർക്ക് കൈമാറും. 140 അംഗ നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് യു.ഡി.എഫ് അധികാരം പിടിച്ചെടുത്തത്. പിന്തുണക്കത്ത് ലഭിക്കുന്ന മുറയ്ക്ക് പുതിയ മുഖ്യമന്ത്രി സർക്കാർ രൂപീകരണത്തിനായി ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കും. കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനത്തോടെ സംസ്ഥാനത്ത് പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള നടപടികൾക്ക് ഇന്ന് തുടക്കമാകും.
