ബെംഗളൂരു: തുംകൂർ ജില്ലയിലെ വിവിധയിടങ്ങളിൽ മുപ്പത്തഞ്ചോളം മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയത് പരിഭ്രാന്തി പരത്തുന്നു. ഈ ആഴ്ച മാത്രം ബൊമ്മനഹള്ളി, മച്ചേനഹള്ളി ഗ്രാമങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് ഇത്രയധികം മയിലുകൾ ചത്തൊടുങ്ങിയത്. കടുത്ത ചൂടും നിർജ്ജലീകരണവുമാണ് മരണത്തിന് പ്രാഥമിക കാരണമായി സംശയിക്കുന്നതെങ്കിലും, സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് വനംവകുപ്പ്.
സംഭവസ്ഥലം സന്ദർശിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരും മയിലുകളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. മയിലുകളുടെ ശ്വാസകോശത്തെ അണുബാധ സാരമായി ബാധിച്ചതായാണ് പ്രാഥമിക നിഗമനം. മരണകാരണം പക്ഷിപ്പനിയാണോ എന്ന് 48 മണിക്കൂറിനുള്ളിൽ പുറത്തുവരുന്ന പരിശോധനാ ഫലത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കീടനാശിനി കലർന്ന വിത്തുകൾ കഴിച്ച് ഇതേ മേഖലയിൽ ഇരുപതോളം മയിലുകൾ ചത്തിരുന്നു. ആവർത്തിച്ചുണ്ടാകുന്ന ഈ കൂട്ടമരണങ്ങളുടെ പശ്ചാത്തലത്തിൽ വനംവകുപ്പ് ആറംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശങ്ങൾ അണുവിമുക്തമാക്കുകയും സമീപത്തെ ജലാശയങ്ങളിലെ സാമ്പിളുകൾ പരിശോധനയ്ക്ക് എടുക്കുകയും ചെയ്തു. ലബോറട്ടറി റിപ്പോർട്ട് ലഭിക്കുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]