ബെംഗളൂരു: കഠിനമായ ശാരീരിക വെല്ലുവിളികളെയും വേദനയെയും അതിജീവിച്ച് സ്‌ട്രെച്ചറിൽ കിടന്ന് എസ്എസ്എൽസി പരീക്ഷയെഴുതിയ കുസുമയ്ക്ക് ഒന്നാം ക്ലാസ് വിജയം. അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന കുസുമ ആംബുലൻസിലെത്തി പരീക്ഷാ ഹാളിൽ സ്ട്രെച്ചറിൽ കിടന്നാണ് പരീക്ഷ പൂർത്തിയാക്കിയത്. ഫലം വന്നപ്പോൾ 625-ൽ 374 മാർക്ക് നേടിയാണ് ഈ മിടുക്കി എല്ലാവർക്കും മാതൃകയായത്.
കോലാർ ജില്ലയിലെ കെ.ജി.എഫ് താലൂക്ക് ചിന്നനാഗഹള്ളി സ്വദേശിനിയായ കുസുമ നിലവിൽ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരീക്ഷയ്ക്ക് തൊട്ടുമുൻപ് അപകടത്തിൽപ്പെട്ട കുസുമയ്ക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാൽ വിദ്യാഭ്യാസം മുടങ്ങരുതെന്ന ഉറച്ച തീരുമാനത്തിൽ അധികൃതരുടെ പ്രത്യേക അനുമതിയോടെ പെൺകുട്ടി പരീക്ഷയ്ക്ക് ഹാജരാവുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പും പോലീസ് ഉദ്യോഗസ്ഥരും പരീക്ഷാ കേന്ദ്രത്തിൽ കുസുമയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയിരുന്നു.
കുസുമയുടെ നിശ്ചയദാർഢ്യം വാർത്തയായതോടെ മുൻ വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ ആശുപത്രിയിലെത്തി കുസുമയെ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കുട്ടിയുടെ ചികിത്സയ്ക്കായി ധനസഹായം അനുവദിച്ചിട്ടുണ്ട്. പരിമിതികളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന കുസുമയുടെ വിജയം വിദ്യാർത്ഥികൾക്കിടയിൽ വലിയ പ്രചോദനമായി മാറിയിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]