സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

ബെംഗളൂരു: വർഷങ്ങളായുള്ള ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന കർണാടകത്തിലെ 13 പ്രധാന റോപ്പ്‌വേ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ടൂറിസം വകുപ്പ് നടപടി തുടങ്ങി. പദ്ധതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി ലഭിക്കേണ്ട നിയമപരമായ അനുമതികൾ അടിയന്തരമായി ലഭ്യമാക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് (PPP) ഈ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.

ടെൻഡർ നടപടികളിലേക്ക് കടക്കുന്നതിന് മുൻപായി വനം വകുപ്പ്, പരിസ്ഥിതി മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള വിവിധ സർക്കാർ ഏജൻസികളിൽ നിന്നുള്ള നിർബന്ധിത അനുമതികൾ മുൻഗണനാടിസ്ഥാനത്തിൽ ഉറപ്പാക്കാൻ ടൂറിസം മന്ത്രി കെ.ജെ. ജോർജ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. പദ്ധതികൾ നിർമാണ കരാറിലേക്ക് കടന്ന ശേഷം അനുമതികളുടെ പേരിൽ അനാവശ്യ താമസം ഉണ്ടാകരുത് എന്ന് ഉറപ്പാക്കാനാണ് ഈ നീക്കം. ടൂറിസം വകുപ്പ് സെക്രട്ടറി കെ.വി. ത്രിലോക് ചന്ദ്ര ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിലാണ് മന്ത്രി ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നുള്ള വിവിധ ക്ലിയറൻസുകൾ വേഗത്തിലാക്കുന്നതിനായി ടൂറിസം കമ്മീഷണർ വി. രാം പ്രസാദ് മനോഹർ ഉടൻ തന്നെ ന്യൂഡൽഹി സന്ദർശിച്ച് തുടർനടപടികൾ ഏകോപിപ്പിക്കും.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

വർഷങ്ങളായി ആസൂത്രണ ഘട്ടത്തിൽ തന്നെ സ്തംഭിച്ചുപോയ പദ്ധതികൾക്കാണ് ഇപ്പോൾ ജീവൻ വെച്ചിരിക്കുന്നത്. ആകെയുള്ള 13 പദ്ധതികളിൽ 5 എണ്ണത്തിന്റെ പ്രായോഗികതാ പഠനം (Feasibility Study) വിവിധ അനുമതികൾ വൈകിയതിനെ തുടർന്ന് നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിൽ 2026-27 ബജറ്റിൽ പ്രഖ്യാപിച്ച പ്രശസ്തമായ മുള്ളയനഗിരി റോപ്പ്‌വേ പദ്ധതിയും ഉൾപ്പെടുന്നു. മുള്ളയനഗിരി പദ്ധതിയുടെ പ്രായോഗികതാ റിപ്പോർട്ട് ഓഗസ്റ്റ് 13-നകം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പദ്ധതികളുടെ പ്രായോഗികതാ പഠന ചുമതല പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ‘റൈറ്റ്‌സിന്’ (RITES) ആണ് കൈമാറിയിരിക്കുന്നത്.

ഇതിനിടെ ബെളഗാവിയിലെ ഗോകാക് ഫാൾസ് റോപ്പ്‌വേ പദ്ധതിക്ക് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. പദ്ധതിക്ക് അന്തിമ അനുമതി നൽകുന്നതിനായി ജൂലൈ 16-ന് കൂടുന്ന മന്ത്രിസഭാ യോഗത്തിന് മുന്നിൽ ഈ നിർദേശം സമർപ്പിക്കും.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

കർണാടകത്തിൽ നടപ്പിലാക്കാൻ നിർദേശിച്ചിട്ടുള്ള 13 റോപ്പ്‌വേ പദ്ധതികളും അവ ഉൾപ്പെടുന്ന പ്രദേശങ്ങളും താഴെ പറയുന്നവയാണ്:

  • മധുഗിരി കോട്ട – തുമക്കൂരു

  • മല്ലല്ലി വെള്ളച്ചാട്ടം – കുടക്

  • അഞ്ജനാദ്രി ഹിൽ – കൊപ്പൽ

  • ബള്ളാരി കോട്ട – ബള്ളാരി

  • നൃപതുംഗ ഹിൽ – ധാർവാഡ്

  • യാദ്ഗിർ കോട്ട – യാദ്ഗിർ

  • മൈലാരാ ലിംഗേശ്വര ക്ഷേത്രം – യാദ്ഗിർ

  • ഹൊലാലമ്മ ക്ഷേത്രം – ഗദഗ്

  • കാലകാലേശ്വര ക്ഷേത്രം – ഗദഗ്

  • സവദത്തി യെല്ലമ്മ ക്ഷേത്രം – ബെളഗാവി

  • ദേവഗുഡ്ഡ മാലതേഷ ക്ഷേത്രം – ഹാവേരി

  • ഗോകാക് വെള്ളച്ചാട്ടം – ബെളഗാവി

  • മുള്ളയനഗിരി കൊടുമുടി – ചിക്കമഗളൂരു

വിനോദസഞ്ചാര മേഖലയ്ക്കും തീർത്ഥാടന കേന്ദ്രങ്ങൾക്കും ഒരുപോലെ ഉണർവേകുന്ന ഈ പദ്ധതികൾ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ.

  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts