ബെംഗളൂരു: നഗരത്തിൽ തുടരുന്ന കടുത്ത പാചകവാതക (എൽ.പി.ജി) ക്ഷാമം പരിസ്ഥിതിക്കും വലിയ ഭീഷണിയാകുന്നു. പാചകത്തിനുള്ള വിറകിനായി നഗരത്തിലെ റോഡരികിലെ മരങ്ങൾ നിയമവിരുദ്ധമായി വെട്ടിനശിപ്പിക്കുന്നത് വർധിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം നിരവധി സംഭവങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ബസവനഗുഡിയിലെ ബുൾ ടെമ്പിൾ റോഡിലുള്ള ഒരു ഹോട്ടലിന് മുന്നിലെ വലിയ മരം കരാറുകാരെ ഉപയോഗിച്ച് മുറിച്ചുമാറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മരം മുറിക്കാൻ ആവശ്യമായ അനുമതി അധികൃതരിൽ നിന്ന് വാങ്ങിയിരുന്നില്ലെന്ന് പ്രാദേശിക റെസിഡന്റ്സ് വെൽഫെയർ ഫോറം ഭാരവാഹികൾ ചൂണ്ടിക്കാട്ടി. മുറിച്ചിട്ട മരത്തടികൾ ഹോട്ടലിനുള്ളിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സാധാരണ ഗതിയിൽ അധികൃതർ മുറിക്കുന്ന മരങ്ങൾ ഉടൻ തന്നെ ലേലം ചെയ്യാറാണ് പതിവ്. എന്നാൽ ഇവിടെ തടികൾ ദിവസങ്ങളോളം ഹോട്ടൽ പരിസരത്ത് തന്നെ സൂക്ഷിച്ചത് ദുരൂഹത വർധിപ്പിക്കുന്നു.
വൈറ്റ്‌ഫീൽഡിലെ പ്രശാന്ത് ലേഔട്ട് മേഖലയിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്തെ പി.ജി (പേയിങ് ഗസ്റ്റ്) താമസകേന്ദ്രങ്ങളിൽ പാചകത്തിനായി വഴിയോര മരങ്ങൾ വ്യാപകമായി വെട്ടി വിറകാക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മരത്തടികളുടെയും താൽക്കാലിക അടുപ്പുകളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ വൈകുന്നത് നഗരത്തിലെ പച്ചപ്പിനെ ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും. അറുപത് വർഷത്തോളം പഴക്കമുള്ള മരങ്ങൾ പോലും ഇത്തരത്തിൽ നശിപ്പിക്കപ്പെടുന്നുണ്ട്. അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ മരംകൊള്ള വരും ദിവസങ്ങളിൽ കൂടുതൽ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]