ബെംഗളൂരു: തൊഴിലിടങ്ങളിലെ ‘ലവ് ജിഹാദ്’, മതപരിവർത്തനം എന്നീ വിഷയങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഫിക്കി (FICCI), സി.ഐ.ഐ (CII) തുടങ്ങിയ പ്രമുഖ വ്യവസായ സംഘടനകളെ സമീപിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ അറിയിച്ചു. ബെംഗളൂരുവിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർപ്പറേറ്റ് തൊഴിലിടങ്ങളിൽ ലവ് ജിഹാദും മതപരിവർത്തനവും നടക്കുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം, ഇതിനെതിരെ ബജ്രംഗ് ദളിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ ആയിരത്തോളം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചതായും വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ടി.സി.എസ് (TCS) ഓഫീസിലുണ്ടായ സംഭവം ഒറ്റപ്പെട്ടതല്ലെന്നും സമാനമായ നിരവധി വിവരങ്ങൾ മറ്റ് കോർപ്പറേറ്റ് കമ്പനികളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനികളെ നിലവിൽ സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ സംസ്ഥാനതലത്തിലുള്ള വ്യവസായ സംഘടനകളുമായും കമ്പനി മേധാവികളുമായും വി.എച്ച്.പി ചർച്ച നടത്തും. ഇത്തരം ദുരൂഹമായ പ്രവർത്തനങ്ങൾ തടയുന്നതിനായി കമ്പനികളുടെ നിലവിലെ പ്രവർത്തന ചട്ടങ്ങൾ പുനഃപരിശോധിക്കണമെന്ന് സംഘടന ആവശ്യപ്പെടും. പരാതികൾ അറിയിക്കുന്നതിനായി വി.എച്ച്.പി ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഹിന്ദു പ്രവർത്തകരോട് വിവേചനം കാണിക്കുകയാണെന്നും മിലിന്ദ് പരാണ്ഡെ ആരോപിച്ചു. ഹിന്ദു പ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ ചുമത്തുകയും അവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാനത്ത് ഗോവധ നിരോധന നിയമം കർശനമായി നടപ്പാക്കണമെന്നും കർണാടക, കേരളം, തമിഴ്‌നാട് അതിർത്തികൾ വഴിയുള്ള കന്നുകാലി കടത്ത് തടയാൻ പ്രത്യേക ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥിരം കുറ്റവാളികൾക്കെതിരെയും കന്നുകാലികളെ കടത്തുന്ന വാഹന ഉടമകൾക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
