ബെംഗളൂരു: കർണാടകയിൽ ഓട്ടോ ഗ്യാസ് (എൽപിജി) ക്ഷാമം അതിരൂക്ഷമാകുന്നു. ഗ്യാസ് സ്റ്റേഷനുകൾക്ക് മുന്നിൽ കിലോമീറ്ററുകളോളം നീളുന്ന ക്യൂ രൂപപ്പെട്ടതോടെ ഡ്രൈവർമാരുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെട്ടിരിക്കുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ‘കർണാടക ബന്ദ്’ നടത്തുമെന്ന് ഓട്ടോ സംഘടനകൾ സർക്കാരിന് മുന്നറിയിപ്പ് നൽകി.
പമ്പുകളിൽ നീണ്ട ക്യൂ; ഡ്രൈവർമാർ വലയുന്നു
ബെംഗളൂരുവിലെ പ്രധാന കേന്ദ്രങ്ങളായ ഗിരിനഗർ, ഹെബ്ബാൾ, സരക്കി, സജ്ജൻ റാവു സർക്കിൾ എന്നിവിടങ്ങളിലെല്ലാം ഗ്യാസിനായി ഓട്ടോകളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. ജോലി ഉപേക്ഷിച്ച് മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വരുന്നത് ഡ്രൈവർമാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഭക്ഷ്യമന്ത്രി കെ.എച്ച്. മുനിയപ്പയുടെ വസതി ഓട്ടോ ഡ്രൈവർമാർ ഉപരോധിച്ചിരുന്നു.
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള രാഷ്ട്രീയ പോരിനും ഇത് വഴിവെച്ചു. ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും ജനങ്ങൾ ബുദ്ധിമുട്ടുന്നത് കേന്ദ്രത്തിന്റെ വീഴ്ചയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ബാഗൽകോട്ടിൽ പറഞ്ഞു. അതേസമയം, കൃത്യമായ വിലയ്ക്ക് ഗ്യാസ് വിതരണം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി കെ.എച്ച്. മുനിയപ്പ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തയച്ചു. ഏപ്രിൽ 10-ന് ഈ വിഷയത്തിൽ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
വ്യാഴാഴ്ച കറുത്ത ദിനം
പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 9 വ്യാഴാഴ്ച ‘കറുത്ത ദിനം’ ആചരിക്കാൻ പീസ് ഓട്ടോ ഓർഗനൈസേഷൻ തീരുമാനിച്ചു. അന്നേദിവസം ഓട്ടോകളിൽ കരിങ്കൊടി കെട്ടി പ്രതിഷേധിക്കും. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പണിമുടക്കിലേക്ക് നീങ്ങുമെന്ന് സംഘടന പ്രസിഡന്റ് രഘു വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]