കൊലപാതകക്കേസിൽ പ്രതിയായ കന്നഡനടൻ ദർശന് പ്രത്യേക പരിഗണന: ജയിൽ ഡി.ജി.പി.ക്ക് നോട്ടീസ്

ബെംഗളൂരു : കൊലപാതകക്കേസിൽ പ്രതിയായ കന്നഡനടൻ ദർശന് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രത്യേക പരിഗണന ലഭിച്ച സംഭവത്തിൽ വിശദീകരണമാവശ്യപ്പെട്ട് ജയിൽ ഡി.ജി.പി.ക്ക് സർക്കാർ നോട്ടീസയച്ചു.

സംഭവത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ചീഫ് സെക്രട്ടറി ശാലിനി രജനീഷിനോട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നോട്ടീസയച്ചത്.

ദർശനും സഹതടവുകാരും ജയിൽമുറിക്കുപുറത്തെ പൂന്തോട്ടത്തിൽ കസേരയിട്ട് ഒരുമിച്ചിരിക്കുന്നതിന്റെയും ചായകുടിക്കുന്നതിന്റെയും സിഗരറ്റ് വലിക്കുന്നതിന്റെയും വീഡിയോകോൾ ചെയ്യുന്നതിന്റെയും ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ഇത് ജയിൽ അധികൃതർക്കുനേരേ വലിയ വിമർശനമുയർത്തി. ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ദർശന്റെപേരിൽ കേസെടുത്തിട്ടുണ്ട്.

ഇതിനുപിന്നാലെ ദർശനെ ബല്ലാരി ജയിലിലേക്ക് മാറ്റി. ദർശനെയും മറ്റ് ഒൻപതു പ്രതികളെയും പരപ്പന അഗ്രഹാര ജയിലിൽനിന്ന് മാറ്റാൻ കോടതി നിർദേശിച്ചിരുന്നു.

കൂടാതെ ഒൻപത് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അതിനിടെ, ദർശന് ജയിലിൽനിന്ന് വീഡിയോകോൾ ചെയ്യാൻ കഴിഞ്ഞതെങ്ങനെയെന്നതിൽ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരിൽനിന്ന് വിശദീകരണം തേടാൻ ജയിൽ ഡി.ജി.പി. ജയിൽ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.

ജയിലിനകത്ത് മൂന്ന് ജാമറുകളുണ്ടായിട്ടും വീഡിയോകോൾ ചെയ്യാൻ കഴിഞ്ഞതെങ്ങനെയെന്നാണ് അന്വേഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us