മിസ്സായ ട്രെയിൻ പിടിക്കാൻ സഹായിച്ച ഓട്ടോ ഡ്രൈവർ ; വൈറലായി യുവാവിന്റെ കഥ 

ബെംഗളൂരു: നഗരത്തിൽ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക് കാരണം ട്രെയിനും ബസ്സുമൊക്കെ കിട്ടാതാകുന്നതും ഓഫീസുകളില്‍ സമയത്തിനെത്താൻ കഴിയാത്തതും നഗരത്തിൽ സ്ഥിരം കാഴ്ചയാണ്.

ഗതാഗത കുരുക്കിനെ തുടര്‍ന്ന് യുവാവിന് ട്രെയിൻ കിട്ടാതെ വന്നപ്പോള്‍ ഓട്ടോറിക്ഷ അതിസാഹസികമായി 27 കിലോമീറ്റര്‍ അപ്പുറം അടുത്ത സ്റ്റേഷനിലെത്തിച്ച്‌ ട്രെയിനില്‍ കയറാൻ സഹായിച്ച ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ ബെംഗളൂരുവിലെ താരം.

ആദില്‍ ഹുസൈനെന്ന ഐ.ടി. ജീവനക്കാരനാണ് ഓട്ടോയിലുള്ള തന്റെ സാഹസികയാത്ര എക്സില്‍ പങ്കുവെച്ചത്.

ഉച്ചക്ക് 1.40-നുള്ള പ്രശാന്തി എക്സ്പ്രസിലായിരുന്നു ആദിലിന് പോവേണ്ടിയിരുന്നത്.

എന്നാല്‍ ജോലി തിരക്ക് കാരണം ഓഫീസില്‍ നിന്ന് ഇറങ്ങാൻ 12.50 ആയി.

ഗതാഗത കുരുക്ക് കാരണം 17 കിലോമീറ്റര്‍ അകലെയുള്ള റെയില്‍വെ സ്റ്റേഷനില്‍ സമയത്തിനെത്താൻ ആദിലിന് കഴിഞ്ഞില്ല.

അപ്പോഴാണ് ഒരു ഓട്ടോക്കാരൻ ആദിലിനെ സമീപിക്കുന്നത്.

അടുത്ത സ്റ്റോപ്പായ യെല്‍ഹങ്ക റെയില്‍വെ സ്റ്റേഷനിലെത്തിക്കാമെന്നും അവിടെ വെച്ച്‌ ട്രെയിനില്‍ കയറാമെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

27 കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനില്‍ ട്രെയിൻ എത്തുന്നതിന് മുമ്പ് എങ്ങനെ എത്തുമെന്ന് സംശയം പ്രകടിപ്പിച്ച ആദിലിനോട് ട്രെയിൻ കിട്ടിയാല്‍ മാത്രം പണം നല്‍കിയാല്‍ മതിയെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

സ്റ്റേഷനിലെത്തിക്കുന്നതിന് ആദിലും ഒപ്പമുള്ള സുഹൃത്തും കൂടി 2500 രൂപ നല്‍കണമെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

ഡ്രൈവറുടെ ആത്മവിശ്വാസം കണ്ടപ്പോള്‍ ഒരു കൈ നോക്കാമെന്ന് ആദിലിനും തോന്നി.

അങ്ങനെ ഇരുവരും ഓട്ടോയില്‍ പുറപ്പെട്ടു.

ഗതാഗത കുരുക്കില്‍പ്പെടാതെ തനിക്കറിയുന്ന ഊടുവഴികളിലൂടെയെല്ലാം ഓട്ടോ പറപ്പിക്കുകയായിരുന്നു ഡ്രൈവര്‍ എന്ന് ആദില്‍ പറയുന്നു.

അങ്ങനെ 2.20-ന് ട്രെയിൻ എത്തുന്നതിന് 5 മിനിറ്റു മുമ്പ് ആദിലിനെയും സുഹൃത്തിനെയും ഓട്ടോഡ്രൈവര്‍ സ്റ്റേഷനിലെത്തിച്ചു.

ഫ്ളൈറ്റില്‍ പോകണമെങ്കില്‍ ഡ്രൈവര്‍ ആവശ്യപ്പെട്ട പണത്തിന്റെ മൂന്നിരട്ടി വരുമെന്നും തന്റെ സമയവും പണവും ലാഭിക്കാൻ ആ ഡ്രൈവര്‍ സഹായിച്ചുവെന്നും ആദില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us