പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങ് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കും

ഡൽഹി: പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കും. ഉദ്ഘാടനം ബഹിഷ്‌കരിച്ച് 19 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന ഇറക്കി. അതേസമയം ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഉദ്ഘാടനത്തില്‍ നിന്ന് രാഷ്ട്രപതിയെ മാറ്റി നിര്‍ത്തുന്നതിനാലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഈ മാസം 28ന് നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം, ഒറ്റക്കെട്ടായി ബഹിഷ്‌ക്കരിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഉദ്ഘാടനം ബഹിഷ്‌കരിച്ചുകൊണ്ട് കോണ്‍ഗ്രസ്, തൃണമൂല്‍കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, എന്‍സിപി, ആര്‍ജെഡി, എഎപി, അടക്കമുള്ള 19 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന ഇറക്കി. പാര്‍ലമെന്റിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യേണ്ട പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഭരണഘടനാപരമായ ഔചിത്യത്തിന്റെ ലംഘമാണ് ഇതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. പുതിയ കെട്ടിടത്തിന് ഒരു മൂല്യവുമില്ലെന്നും പ്രതിപക്ഷം പ്രസ്താവനയില്‍ പറഞ്ഞു. അതേ സമയം, ബി ആര്‍ എസ്, ബിജു ജനതാദള്‍, വൈഎസ് ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ നിലപാടറിയിച്ചിട്ടില്ല. എന്നാല്‍ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്വര്‍ണ ചെങ്കോല്‍ സ്ഥാപിക്കുമെന്നും അമിത് ഷാ പറഞ്ഞു. വിവാദങ്ങള്‍ തുടരുമ്പോഴും ലോക്സഭ സെക്രട്ടറി ജനറല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഉദ്ഘാടനച്ചടങ്ങിന്റെ ക്ഷണക്കത്തയച്ചു. മെയ് 28 ന് ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ക്ഷണക്കത്തില്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us