മലയാളി യുവാവിനെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ കവർച്ചാസംഘം ആക്രമിച്ചതായി പരാതി

robbery

ബെംഗളൂരു: ചരക്കെടുക്കാൻ ബെംഗളൂരുവിലേക്കുപോയ പനമരം സ്വദേശിയെ മൈസൂരു-െബംഗളൂരു എക്സ്പ്രസ് ഹൈവേയിൽ കവർച്ചാസംഘം ആക്രമിച്ചതായി പരാതി. ഞായറാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. പനമരത്തെ മെഴുകുതിരി ഫാക്ടറിയിലേക്ക് മെഴുകെടുക്കാൻ പോവുകയായിരുന്ന പനമരം പൂവത്താൻകണ്ടി അഷ്റഫ് (41) ആണ് ക്രൂരമായ ആക്രമണത്തിനിരയായത്.

ബെംഗളൂരു ടൗണിൽനിന്ന് 75 കിലോമീറ്ററോളം അകലെയുള്ള വിജനമായപ്രദേശത്ത് മൂത്രമൊഴിക്കാനായി വാഹനം നിർത്തിയ സമയത്തായിരുന്നു നാലംഗസംഘത്തിന്റെ ആക്രമണം. കർണാടകക്കാരെന്ന് കരുതുന്ന രണ്ടുപേർ ഡ്രൈവർ സൈഡിലെത്തി പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ലിഫ്റ്റ് ചോദിക്കാൻ വന്നവരാണെന്നാണ് കരുതിയത്. എന്നാൽ, വാഹനത്തിന്റെ പിന്നിൽ രണ്ടുപേർകൂടി നിൽക്കുന്നത് കണ്ണാടിയിലൂടെ കണ്ട അഷറഫ് പന്തികേടുതോന്നി ഗ്ലാസ് ഉയർത്തി വാഹനമെടുക്കാൻ നോക്കുമ്പോഴേക്കും അക്രമികളിൽ ഒരാൾ കഴുത്തിൽ കത്തിവെക്കുകയായിരുന്നു.

തുടർന്ന് അഷറഫ് ഇരുകൈകളുംകൊണ്ട് കത്തിയിൽ അമർത്തിപ്പിടിച്ചെങ്കിലും അവർ മർദനം തുടർന്നു. തൊട്ട് പിറകിൽ മറ്റൊരു വാഹനം അതുവഴി വന്നതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. ഇടതുകൈയിൽനിന്ന്‌ രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു. അതൊരു തോർത്തെടുത്ത് കെട്ടി സീറ്റിൽ അമർത്തിവെച്ച് രക്തയോട്ടം നിർത്തിച്ചു. തുടർന്ന് പിക്കപ്പെടുത്ത് ബെംഗളൂരുവിലേക്ക് യാത്ര തുടറുകയായിരുന്നു.

മെഴുക് എടുത്ത് തിങ്കളാഴ്ച രാവിലെയാണ് അഷ്റഫ് വീട്ടിലെത്തിയത്. തുടർന്ന് പനമരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

ഗൾഫിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന അഷ്റഫ് നാട്ടിലെത്തി രണ്ടുമാസമായി സഹോദരന്റെ മെഴുകുതിരി ഫാക്ടറിയിലേക്ക് മെഴുകെടുക്കാൻ ബെംഗളൂരുവിലേക്ക് പോവാൻ തുടങ്ങിയിട്ട്. ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് അഷ്റഫും കുടുംബവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us