പിഞ്ചുകുഞ്ഞിനെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: പിതാവിനായി തിരച്ചിൽ ആരംഭിച്ചു

deadbody BABY

ബെംഗളൂരു; ബുധനാഴ്ച പുലർച്ചെ കർണാടകയിലെ കോലാർ താലൂക്കിലെ തടാകത്തിൽ നിന്ന് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ബെംഗളൂരുവിൽ താമസിക്കുന്ന രണ്ടര വയസുകാരിയെയും അവളുടെ പിതാവിനെയും ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു-ചെന്നൈ ഹൈവേയ്ക്ക് സമീപമുള്ള കെണ്ടാട്ടി ഗ്രാമത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിലെ ബഗലൂരിന് സമീപം താമസിക്കുന്ന ജിയ പർമർ എന്ന കുട്ടിയുടേതാണ് മൃതദേഹം എന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു.

റിപ്പോർട്ടുകൾ ചെയ്യുന്നതനുസരിച്ച്, പെൺകുട്ടിയുടെ പിതാവ് – രാഹുൽ – ചൊവ്വാഴ്ച ജിയയെ പ്രീ-സ്കൂളിൽ വിടുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. എന്നാൽ, ഇരുവരും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ജിയയെ പ്രീ സ്‌കൂളിൽ എത്തിച്ചിട്ടില്ലെന്നും തുടർന്നാണ് ബെംഗളൂരു സ്‌റ്റേഷനിൽ മാതാവ് പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. രാഹുലിന്റെ സിംകാർഡ് അവസാനമായി കണ്ടെത്തിയ സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ കോലാർ റൂറൽ പോലീസ് നടത്തിയ പരിശോധനയിൽ കെണ്ടാട്ടിക്ക് സമീപത്തെ തടാകത്തിനടുത്ത് രാഹുലിന്റെ കാർ കണ്ടെത്തി.

വിശദമായ തിരച്ചിൽ ആരംഭിച്ചപ്പോൾ ജിയയുടെ മൃതദേഹം തടാകത്തിൽ നിന്നും കണ്ടെത്തി. എന്നാൽ രാഹുലിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല, പോലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം രാഹുൽ ഒരു ഐടി സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ്. മരണകാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us