ശ്മശാനഭൂമിയില്ല; മൃതദേഹം സംസ്കരിക്കുന്നത് തോട്ടിൽ

ബെംഗളൂരു: പൊതുശ്മശാനമില്ലാത്തത്തതിനെ തുടർന്ന് സംസ്ഥാനത്തിലെ അംബികാപുര ഗ്രാമവാസികൾ മൃതദേഹം സംസ്കരിക്കുന്നത് തോടിന്റെ കരയിൽ. പിന്നാക്കജില്ലയായ ചാമരാജനഗറിലെ ഹാനൂർ താലൂക്കിലുള്ള അംബികാപുര എന്ന ഈ ഉൾനാടൻ ഗ്രാമത്തിൽ പട്ടികജാതി-വർഗ വിഭാഗക്കാരാണ് ഭൂരിഭാഗ ഗ്രാമവാസികളിളും.

വീട്ടുവളപ്പിൽ മതിയായ സ്ഥലമോ സമീപഗ്രാമത്തിലെ ശ്മശാനങ്ങളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള സാമ്പത്തികശേഷിയോ ഇവർക്കില്ലാത്തതിനാൽ വർഷങ്ങളായി ഗ്രാമത്തിലെ തോട്ടിലാണ് ഇവർ മൃതദേഹം അടക്കംചെയ്യുന്നത്. മഴക്കാലമായാൽ തോട്ടിൽ വെള്ളമുയരുന്നതോടെ സമീപത്തായി അടക്കംചെയ്ത മൃതദേഹങ്ങൾ ഒഴുകിപ്പോകാറുണ്ട്.

രണ്ടാഴ്ചമുമ്പ് സംസ്കരിച്ച ഒരു സ്ത്രീയുടെ മൃതദേഹം തോട്ടിൽ ജലനിരപ്പ് ഉയർന്നതോടെ ഒഴുകിപ്പോയതായി ഗ്രാമവാസികൾ പറയുന്നു. ഗ്രാമത്തിൽ ശ്മശാനം സ്ഥാപിക്കണമെന്ന് ഏറെക്കാലമായി അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഗണിക്കുന്നില്ലെന്നും ഗ്രാമവാസികൾ ആരോപിച്ചു.

അംബികാപുര ഉൾപ്പെടെ ഒട്ടേറെ ഗ്രാമങ്ങളിൽ പൊതുശ്മശാനമില്ലെന്ന കാര്യം താലൂക്ക് അധികൃതരും സമ്മതിക്കുന്നു. ശ്മശാനമില്ലാത്ത ഗ്രാമങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കാനായി ഉചിതമായ സ്ഥലം കണ്ടെത്താൻ റവന്യൂ വകുപ്പ് സർവേ നടത്തിവരുകയാണെന്ന് ഹാനൂർ താലൂക്ക് തഹസിൽദാർ ആനന്ദയ്യ പറഞ്ഞു. വാർത്ത വിവാദമായതോടെ വിഷയത്തിൽ ഡെപ്യൂട്ടി കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും വൈകാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us