മദ്യപിച്ചുള്ള ഡ്രൈവിംഗ്, വാഹനത്തിലെ യാത്രക്കാർക്കും തുല്യ ഉത്തരവാദിത്വം ; മദ്രാസ് ഹൈക്കോടാതി

ചെന്നൈ : മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയാൽ ആ വാഹനത്തിൽ സഞ്ചരിച്ച മറ്റ് യാത്രക്കാർക്കെതിരെയും കേസെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയിട്ടും ആ വാഹനത്തിൽ യാത്ര ചെയ്താൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ യാത്രക്കാർക്ക് കഴിയില്ല. മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം യാത്രക്കാർക്ക് മേലെയും നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഭരത ചക്രവർത്തിയാണ് വിധി പുറപ്പെടുവിച്ചത്.

മദ്യപിച്ചില്ല എന്നതോ വാഹനം ഓടിച്ചില്ല എന്നതോ നിയമ നടപടിയിൽ നിന്ന് ഒഴിവാകാനുള്ള ന്യായം ആകില്ല. ഡ്രൈവർ മദ്യലഹരിയിൽ ആണെന്നറിഞ്ഞിട്ടും വാഹനത്തിൽ യാത്ര ചെയ്തത് അയാൾക്ക് പിന്തുണയായി വ്യാഖ്യാനിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി . 2013-ൽ മറീന ബീച്ചിന് സമീപം മൂന്ന് വഴിയാത്രക്കാർ വാഹനമിടിച്ച് മരിച്ച കേസിൽ നിന്ന് ഒഴിവാക്കണം എന്ന് കാട്ടി സഹയാത്രികയായിരുന്ന ഡോക്ടർ ലക്ഷ്മി നൽകിയ ഹർജി തള്ളിയാണ് കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

2013 നവംബർ 13ന് പുലർച്ചെ മൂന്ന് മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അൻപുസൂര്യ എന്നയാൾ ഓടിച്ച കാർ മറീന ബീച്ച് റോഡിൽ ഓൾ ഇന്ത്യ റേഡിയോക്ക് സമീപം വഴിയാത്രക്കാർക്ക് മേൽ പാഞ്ഞുകയറി മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് മീൻ കച്ചവടക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഹെഡ് കോൺസ്റ്റബിളുമാണ് മരിച്ചത്. അൻപുസൂര്യയുടെ സഹോദരി ഡോ.ലക്ഷ്മി വാഹനത്തിൻറെ മുൻ സീറ്റിലും സുഹൃത്തായ സെബാസ്റ്റ്യൻ കൃഷ്ണൻ എന്നയാൾ പിൻസീറ്റിലും യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഈ സംഭവത്തിൽ വാഹനമോടിച്ചയാൾക്കും രണ്ട് സഹയാത്രികർക്കും എതിരെ പോലീസ് മനഃപൂർവമല്ലാത്ത നരഹത്യാക്കൂട്ടം ചുമത്തി കേസെടുത്തു. ഈ ചോദ്യം ചെയ്തതാണ് ഡോക്ടർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. താൻ മദ്യപിച്ചില്ലായിരുന്നു എന്നും ഇത് മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചതായും ഡോക്ടർ വാദിച്ചു.

കേസിൻറെ സാഹചര്യം പരിഗണിക്കുമ്പോൾ പ്രേരണ കുറ്റം, മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം എന്നിവയിൽ നിന്ന് ഹർജിക്കാരിക്ക് ഒഴിവാകാനാകില്ല. രാത്രിയിൽ ബീച്ചിൽ കറങ്ങാൻ പോകാമെന്ന് തീരുമാനിച്ചത് മൂന്ന് പേരും കൂടിയാണ്. രാത്രി മൂന്ന് മണിക്ക് ബീച്ചിലേക്ക് യാത്ര പോകുമ്പോൾ പരാതിക്കാരി കാറിൻറെ മുൻസീറ്റിലായിരുന്നു. അൻപുസൂര്യ മദ്യപിച്ചിട്ടുണ്ടെന്ന് കാറിൽ യാത്ര ചെയ്ത മറ്റ് രണ്ട് പേർക്കും അറിയാമായിരുന്നു. മദ്യലഹരിയിലുള്ളയാളുമായി കാറിൽ കറങ്ങാനിറങ്ങുന്നത് അപകടകരമായ യാത്രയ്ക്കുള്ള പ്രോത്സാഹനമായേ കാണാനാകൂ. അപകടത്തിന് മൂന്ന് പേർക്കും തുല്യ ഉത്തരവാദിത്തമാണ്. അതിനാൽ കാറിലുണ്ടായിരുന്നവർക്കെതിരെ ചുമത്തിയ കുറ്റം നിലനിൽക്കുമെന്ന് പരാതിക്കാരിയുടെ ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us