സ്കൂളുകളിൽ പൂർണതോതിൽ ക്ലാസുകൾ തുടങ്ങണമെന്ന് വിദ്യാഭ്യാസവിദഗ്ധരും ഡോക്ടർമാരും

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിൽ ഫെബ്രുവരി മുതൽ പൂർണതോതിൽ ക്ലാസുകൾ തുടങ്ങണമെന്ന് വിദ്യാഭ്യാസവിദഗ്ധരും ഡോക്ടർമാരും നിർദ്ദേശിച്ചു.

വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് പ്രാഥമിക വിദ്യാലയങ്ങളും ഹൈസ്കൂളുകളും പ്രവർത്തനം തുടങ്ങണമെന്നാണ് ആവശ്യമുയരുന്നത്. കോവിഡ് നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

സ്കൂൾ അടച്ചിടുമ്പോൾ അധ്യയനം മുടങ്ങുന്നതോടൊപ്പം വിദ്യാർഥികളുടെ സാമൂഹിക വിദ്യാഭ്യാസവും നഷ്ടപ്പെടുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സെന്റർ ഫോർ ചൈൽഡ് ആൻഡ് ലോ, സ്കൂൾ ഡെവലപ്‌മെന്റ് മോണിറ്ററിങ്ങ് കമ്മിറ്റി കോ-ഓർഡിനേഷൻ ഫോറം തുടങ്ങിയ സംഘടനകളാണ് സ്കൂളുകൾ തുറക്കണമെന്ന ആവശ്യമുന്നയിക്കുന്നത്.

നിലവിൽ പത്താംക്ലാസ് വിദ്യാർഥികൾക്ക് സ്കൂളിൽ നേരിട്ടും ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വലിയൊരു വിഭാഗം വിദ്യാർഥികൾക്ക് വിദ്യാഗമ പദ്ധതിയിലൂടെയുമാണ് അധ്യയനം നടക്കുന്നത്. ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഇതുവരെ കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യമുണ്ടായിട്ടില്ലെന്നും വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയും ക്ലാസുകൾ സംഘടിപ്പിച്ചാൽ കോവിഡിനെ അകറ്റി നിർത്താം. സ്കൂളുകൾ അടച്ചതോടെ ഗ്രാമീണ മേഖലയിലുള്ള വിദ്യാർഥികൾക്ക് പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടർമാരും വ്യക്തമാക്കി. സ്കൂളുകളിൽനിന്ന് വിതരണം ചെയ്യുന്ന ആഹാരം നിലച്ചതോടെയാണിത്.

ഭക്ഷ്യവസ്തുക്കൾ വിദ്യാർഥികളുടെ വീട്ടിലെത്തിക്കുന്ന പദ്ധതി ആരംഭിച്ചെങ്കിലും പൂർണതോതിൽ വിജയിച്ചിട്ടില്ല. നേരത്തേ ഡിസംബർ ഒന്നിന് സ്കൂളുകൾ തുറക്കാനുള്ള സാധ്യതകൾ സർക്കാർ തേടിയിരുന്നു. എന്നാൽ കോവിഡ് രണ്ടാംഘട്ട വ്യാപനമുണ്ടാകുമെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് വീണ്ടും മാറ്റിവെച്ചത് എന്ന് അധികൃതർ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us