വടക്കൻ കർണാടക വീണ്ടും പ്രളയഭീതിയിൽ; അടുത്ത 24മണിക്കൂറിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

ബെംഗളൂരു: വടക്കൻ കർണാടകത്തെ പ്രളയഭീതിയിലാക്കി വീണ്ടും വ്യാപക മഴ. കൃഷ്ണ നദിയിലെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴലഭിച്ചതോടെ വടക്കൻ കർണാടകത്തിലെ ഒട്ടുമിക്ക പുഴകളിലും അണക്കെട്ടുകളിലും ജലനിരപ്പ് കുത്തനെ ഉയർന്നു. അടുത്ത 24മണിക്കൂറിൽ തീരദേശ മേഖലയിലും ഉൾപ്രദേശങ്ങളിലും ശക്തമായ മഴയ്‌ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ബെലഗാവി, യാദ്ഗിർ, ബാഗൽകോട്ട്, റായ്ച്ചൂർ എന്നീ ജില്ലകളിലെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ബെലഗാവിയിൽ കേന്ദ്ര ദുരന്തനിവാരണസേനയും സംസ്ഥാന ദുരന്തനിവാരണസേനയും ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥിതി നിരീക്ഷിച്ചുവരികയാണെന്ന് ജില്ലാഭരണകൂടങ്ങൾ അറിയിച്ചു.

മാലപ്രഭ, ഗാഥപ്രഭ തുടങ്ങിയ നദികളുടെ കരയിൽനിന്ന് ഒട്ടേറെപ്പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. താലൂക്ക് അടിസ്ഥാനത്തിൽ സജ്ജീകരിച്ച ദുരിതാശ്വാസകേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്. മഹാരാഷ്ട്രയിലെ കൊയ്ന അണക്കെട്ടിൽനിന്ന് കഴിഞ്ഞദിവസം വെള്ളം തുറന്നുവിട്ടതും വടക്കൻ കർണാടകയിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമായി.

പലപ്രദേശങ്ങളിലും ദിവസങ്ങളായി വൈദ്യുതിയില്ലാത്ത സാഹചര്യവുമുണ്ട്. ഗ്രാമപ്രദേങ്ങളിലെ ഗതാഗത സംവിധാനങ്ങളും പൂർണമായും താറുമാറായി. റായ്ബാഗിനെയും കുടച്ചിയെയും ബന്ധിപ്പിക്കുന്ന പ്രധാന പാലവും പൂർണമായി വെള്ളത്തിനടിയിലായിരിക്കുകയാണ്. ബെലഗാവിയിലെ നാവിലുതീർഥ അണക്കെട്ട് തുറന്നതോടെ 40-ഓളം ഗ്രാമങ്ങളിൽ വെള്ളം കയറി.

കൃഷ്ണാനദി കരകവിഞ്ഞതോടെ പ്രമുഖ തീർഥാടനകേന്ദ്രമായ സംഗമനാഥ ക്ഷേത്രത്തിൽ വെള്ളംകയറി. ഗാഥപ്രഭ കരകവിഞ്ഞതോടെ ഗോഖക് ടൗണിന്റെ വലിയൊരു ഭാഗവും വെള്ളത്തിനടിയിലായി. പ്രദേശത്തെ താമസക്കാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us