തീവണ്ടികളിൽ വ്യാപക കവർച്ച; സുരക്ഷ നൽകാനാവാതെ റെയിൽവേ പോലീസ്!!

ബെംഗളൂരു: തീവണ്ടികളിൽ വ്യാപക കവർച്ച; സുരക്ഷ നൽകാനാവാതെ റെയിൽവേ പോലീസ്!! കൊച്ചുവേളി-ബെംഗളൂരു എക്സ്‌പ്രസ്, മൈലാടുതുറൈ-ബെംഗളൂരു എക്സ്‌പ്രസ്, മംഗളൂരു-ചെന്നൈ മെയിൽ, ആലപ്പുഴ-ചെന്നൈ എക്സ്‌പ്രസ്, കോയമ്പത്തൂർ-ചെന്നൈ ചേരൻ എക്സ്‌പ്രസ് എന്നീ തീവണ്ടികളിൽനിന്നായി പത്ത് സ്ത്രീകളുടെ സ്വർണാഭരണങ്ങളാണ് കവർന്നത്. മൊത്തം 30 പവന്റെ ആഭരണങ്ങളാണ് നഷ്ടമായത്.

കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായി രണ്ടു തവണ കവർച്ച നടന്നു. ശനിയാഴ്ച പുറപ്പെട്ട മംഗളൂരു-ചെന്നൈ മെയിലിലെ യാത്രക്കാരാണ് കവർച്ചക്കിരയായത്. തീവണ്ടിയിലെ എസ്-6 കോച്ചിൽ യാത്രചെയ്ത വടകര ചോറോടിലെ ബാബുവിന്റെ ഭാര്യ ശ്രീജ(49)യുടെ രണ്ടരപ്പവന്റെ മാലയാണ് കവർന്നത്. കൊയിലാണ്ടി സ്വദേശിയായ വനിതാ ഡോക്ടറുടെ സ്വർണവും പണവും എ.ടി.എം.കാർഡും അടങ്ങിയ ബാഗും കവർന്നിട്ടുണ്ട്.

ഇതേ തീവണ്ടിയിൽനിന്ന് മറ്റൊരു യാത്രക്കാരന്റെ സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാത്രി തീവണ്ടി മാവേലിപാളയത്തിന് സമീപമെത്തിയപ്പോഴാണ് സംഭവം. കവർച്ചക്കാർ ഓടിരക്ഷപ്പെട്ടു. മാവേലിപാളയത്തിനും മകുടംചാവിടിക്കുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മേഖലയിൽ 20 കിലോമീറ്റർ വേഗത്തിലാണ് തീവണ്ടികൾ സഞ്ചരിക്കുന്നത്. അതുകൊണ്ട് കവർച്ചക്കാർക്ക് രക്ഷപ്പെടാൻ എളുപ്പമാണെന്ന് റെയിൽവേ പോലീസ് പറയുന്നു. വടക്കേ ഇന്ത്യയിൽനിന്നെത്തിയ സംഘമാണ് കവർച്ച നടത്തിയതെന്ന സൂചനമാത്രമാണ് പോലീസിന് ലഭിച്ചത്. തീവണ്ടി സേലത്ത് എത്തിയപ്പോഴാണ് റെയിൽവേ പോലീസ് കേസെടുത്തത്.

തീവണ്ടിയിൽ റെയിൽവേ പോലീസ് ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി. കോയമ്പത്തൂർ- ചെന്നൈ ചേരൻ എക്സ്പ്രസ് ഉൾപ്പെടെ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നാല് തീവണ്ടികളിൽ മാവേലിപാളയത്തിന് സമീപം കവർച്ച നടന്നിരുന്നു. എന്നിട്ടും റെയിൽവേ പോലീസ് യാത്രക്കാർക്ക് വേണ്ട സുരക്ഷ ഏർപ്പെടുത്തിയിരുന്നില്ലെന്നത് അനാസ്ഥയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us