സെല്‍ഫടിച്ച് മൊറോക്കോ, ഇറാന് നാടകീയ വിജയം.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പിന്റെ ഗ്രൂപ്പ് ബിയിലെ ആദ്യ മല്‍സരത്തില്‍ മൊറോക്കോ ഏഷ്യന്‍ പ്രതിനിധികളായ ഇറാന് നാടകീയ വിജയം. ഇഞ്ചുറിടൈമില്‍ മൊറോക്കോ വഴങ്ങിയ സെല്‍ഫ് ഗോളാണ് ഇറാന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.

കളി തീരാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ ഇഞ്ചുറി ടൈമില്‍ ഇറാന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക്‌ പുറത്തേക്ക് ഹെഡ്ഡ് ചെയ്യാനുള്ള അസീസ് ബൗഹാദൂസിന്റെ ശ്രമമാണ് ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റില്‍ കയറിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യത്തോടെ കളം നിറഞ്ഞ മൊറോക്കോയ്ക്ക് അവസാന നിമിഷത്തെ പിഴവില്‍ മൂന്ന് പോയന്റാണ് നഷ്ടപ്പെട്ടത്.

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ഒരൊറ്റ പിഴവില്‍ ജയം കൈവിട്ടു പോയത് മൊറോക്കോയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടര്‍ച്ചയായി മുന്നേറ്റങ്ങളിലൂടെ അവര്‍ ഇറാനെ വിറപ്പിച്ചു. ആദ്യ 10 മിനിറ്റിനിടെ നിരവധി തവണയാണ് പന്ത് ഇറാന്‍ ഗോള്‍മുഖത്ത് വട്ടമിട്ടു പറന്നത്. ഏതു നിമിഷവും മൊറോക്കോ ലീഡ് നേടുമെന്ന പ്രതീതിയുണ്ടായെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

ആദ്യ പകുതിയിലും കളി പൂര്‍ണമായും നിയന്ത്രിച്ചത് മൊറോക്കോയാണ്. മൊറോക്കോ താരങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ ഇറാന്‍ താരങ്ങള്‍ക്ക് പന്ത് അധിക നേരം കൈയ്യടക്കി വയ്ക്കാന്‍ പോലൂം സാധിച്ചിരുന്നില്ല. മൊറോക്കോയുടെ നിരവധി ശ്രമങ്ങള്‍ നിര്‍ഭാഗ്യത്താല്‍ വലയിലെത്താതിരുന്നതും ഇറാന് തുണയായി. വിജയത്തോടെ മൂന്ന് പോയന്റുമായി ഒന്നാമതെത്തിയ ഇറാന് ഇനി ഗ്രൂപ്പ് ബിയില്‍ ശക്തരായ പോര്‍ച്ചുഗലും സ്‌പെയ്‌നുമാണ് എതിരാളികള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us