ത്രിപുരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു: കാൽനൂറ്റാണ്ടിനു ശേഷം ഭരണമാറ്റം സംഭവിച്ച ത്രിപുരയിൽ സിപിഎം–ബിജെപി സംഘര്‍ഷം.

അഗര്‍ത്തല: കാൽനൂറ്റാണ്ടിനു ശേഷം ഭരണമാറ്റം സംഭവിച്ച ത്രിപുരയിൽ സിപിഎം–ബിജെപി സംഘര്‍ഷം വ്യാപകമായതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ഭരണം സ്വന്തമാക്കിയതിന്‍റെ അഹങ്കാരത്തില്‍ ബിജെപി പ്രവർത്തകരാണ് അക്രമം നടത്തുന്നതെന്ന് സിപിഎം പ്രവര്‍ത്തകരും കാല്‍നൂറ്റാണ്ടിന് ശേഷം ഭരണം നഷ്ടമായതിന്‍റെ ഞെട്ടലിൽ സിപിഎം പ്രവർത്തകരാണ് അക്രമം അഴിച്ചുവിടുന്നതെന്ന് ബിജെപി പ്രവര്‍ത്തകരും ആരോപിക്കുന്നു.

സ്ഥിതിഗതികൾ നിയന്ത്രണാതീതമാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ അക്രമസംഭവങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ത്രിപുര ഗവർണർ തഥാഗത റോയിക്കും ഡിജിപി എ.കെ. ശുക്ലയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നിർദേശം നൽകിയിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെ ബെലോണിയയില്‍ നഗരമധ്യത്തില്‍ സ്ഥാപിച്ചിരുന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിനിന്‍റെ പ്രതിമയും അക്രമികള്‍ തകര്‍ത്തു. ജെസിബി ഉപയോഗിച്ച് പ്രതിമ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതെന്നാണ് ആരോപണം.

നിരവധി സിപിഎം ഓഫീസുകള്‍ പിടിച്ചെടുക്കുകയും തല്ലിത്തകര്‍ക്കുകയും തീയിടുകയും ചെയ്തു. നിരവധി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും പാര്‍ട്ടി ഓഫീസുകള്‍ തുറക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, സിപിഎം പ്രവർത്തകർ ബിജെപിയുടെ 49 പ്രവർത്തകരെ മര്‍ദിച്ചതായും ഇതിൽ 17 പേര്‍ ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് ബിജെപിയുടെ അവകാശവാദം.

മൂന്നു ദിവസമായി ത്രിപുരയില്‍ അക്രമങ്ങള്‍ തുടരുകയാണ്. അക്രമസംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ നാലു പരാതികള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us