പ്രമാദമായ പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ.

കൊച്ചി: അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ.  ജിഷയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങൾക്ക് ജീവപര്യന്തം, 10 വർഷം, ഏഴു വർഷം എന്നിങ്ങനെ തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

അമീറിന് വധ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍  ആവശ്യം. പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്‍ പ്രതികരിിച്ചു.എന്നാല്‍ പ്രതിയുടെ പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

അമീറിനെതിരെ  കൊലപാതകം, ബലാല്‍സംഗം, ഭവനഭേദനം തുടങ്ങി 5 കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി  കണ്ടെത്തിയിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി  ഇന്നലെ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദവും കേട്ട ശേഷമാണ് ശിക്ഷ പ്രഖ്യാപിക്കുന്നതിന് കേസ് ഇന്നത്തേക്ക് മാറ്റിയത്.

നിരായുധയായ ഒരു പെണ്‍കുട്ടിയെ പ്രതി കൊലപ്പെടുത്തി എന്ന് മാത്രമല്ല കൊല നടത്തിയത് എത്ര ക്രൂരമായിട്ടാണെന്നത് കൂടി കോടതി പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഡല്‍ഹിയിലെ നിര്‍ഭയ കേസുമായി സമാനതയുള്ള കൊലയാണിതെന്നും പ്രസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ നിര്‍ഭയ കേസുമായി ജിഷ കേസ് താരതമ്യം ചെയ്യരുതെന്നും ദൃക്‌സാക്ഷിപോലുമില്ലാത്ത കള്ള കേസാണിതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.  26 വയസ്സുള്ള പ്രതിയുടെ പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ വിധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

ജിഷയെ തനിക്കറിയില്ലെന്നും കൊല നടത്തിയിട്ടില്ലെന്നുമായിരുന്നു അമീര്‍ ഉള്‍ ഇസ്ലാം കോടതിയെ അറിയിച്ചത്. 2016 ഏപ്രില്‍ 28 നായിരുന്നു നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയെ പെരുമ്പാവൂരിലെ വീട്ടില്‍ വെച്ച് അമീര്‍ ഉള്‍ ഇസ്ലാം അതിക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ച് പതിമൂന്നിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്. നൂറ് സാക്ഷികളെ പ്രസിക്യൂഷന്‍ വിസ്തരിച്ചു. ദൃക്‌സാക്ഷിയില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തിയായിരുന്നു പ്രോസിക്യൂഷന്‍ അമീര്‍ ഉള്‍ ഇസ്ലാമിനെതിരായ കുറ്റങ്ങള്‍ തെളിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us