ബെംഗളൂരു: മധ്യപൂർവേഷ്യൻ യുദ്ധത്തെത്തുടർന്ന് ഡീസൽ വില വർധിച്ച പശ്ചാത്തലത്തിൽ കർണാടകത്തിൽ ബസ് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ സാധ്യത. ഡീസൽ ലിറ്ററിന് എട്ട് രൂപയോളം വർധിച്ചതോടെ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി തുടങ്ങി സംസ്ഥാനത്തെ നാല് ഗതാഗത കോർപ്പറേഷനുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യം മറികടക്കാൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ അനുമതി നൽകണമെന്ന് കോർപ്പറേഷൻ അധികൃതർ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടു.
ഡീസൽ വിലവർധനവ് മൂലം പ്രതിമാസം 40 കോടി രൂപയുടെ അധിക ബാധ്യതയാണ് കോർപ്പറേഷനുകൾക്ക് ഉണ്ടാകുന്നത്. ഈ സ്ഥിതി തുടർന്നാൽ പ്രതിവർഷം 480 കോടി രൂപയുടെ നഷ്ടമുണ്ടാകും. പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി 33 ശതമാനവും ബി.എം.ടി.സി 44 ശതമാനവും നിരക്ക് വർധനവ് ആവശ്യപ്പെട്ടതായാണ് വിവരം. കെ.കെ.ആർ.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി എന്നീ കോർപ്പറേഷനുകളും സമാനമായ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
നിരക്ക് വർധന പരിശോധിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ അതുൽ കുമാർ തിവാരി അധ്യക്ഷനായ സമിതിയിൽ ഗവൺമെന്റ് സെക്രട്ടറി (റിട്ട.) ദ്വാരകാനാഥ് ബാബു, ഡോ. അബ്ദുൾ പിഞ്ചരി എന്നിവരും അംഗങ്ങളാണ്. കോർപ്പറേഷനുകളുടെ സാമ്പത്തിക നില വിലയിരുത്തി അടിയന്തരമായി ശുപാർശ നൽകാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാറിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുന്നതോടെ വർധിപ്പിക്കുന്ന കൃത്യമായ തുക വ്യക്തമാകുമെങ്കിലും ബസ് യാത്ര നിരക്ക് ഉയരുമെന്ന കാര്യത്തിൽ ഉറപ്പായിട്ടുണ്ട്.
